ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ രണ്ടു മുസ്ലിം മോസ്കുകളിൽ തീവ്രവാദി നടത്തിയ വെടിവയ്പിൽ 49 പേർ മരിച്ചു. ഹൈദരാബാദ് സ്വദേശി ഉൾപ്പെടെ അൻപതോളം പേർക്കു പരിക്കേറ്റു. ആക്രമണവുമായി ബന്ധമുള്ള ഓസ്ട്രേലിയൻ പൗരൻ ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. ഭീകരാക്രമണമാണെന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു.
വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ അക്രമി തത്സമയം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചെറിയ ഇടവേളകളിൽ ആക്രമണം. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിൽ 41 പേരും സമീപത്തെ ലിൻവുഡ് ഇസ്ലാമിക് സെന്ററിലെ മോസ്കിൽ എട്ടു പേരുമാണു കൊല്ലപ്പെട്ടത്. ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അൽനൂറിൽ പ്രവേശിക്കുന്നതിനു തൊട്ടുമുന്പായിരുന്നു അക്രമം.ശനിയാഴ്ച ന്യൂസിലൻഡുമായി നടത്തുന്ന മൂന്നാം ടെസ്റ്റിന് എത്തിയതായിരുന്നു ടീം. വെടിവയ്പിനെത്തുടർന്ന് ബംഗ്ലാദേശ് ടീമിന്റെ പര്യടനം റദ്ദാക്കുകയും ചെയ്തു.
തോക്കുമായി അൽ നൂർ മസ്ജിദിലേക്കു പ്രവേശിക്കുന്നതും വെടിയുതിർക്കുന്നതുമായ ദൃശ്യങ്ങളാണു ഫേസ്ബുക്കിൽ പ്രചരിച്ചത്. അക്രമിയുടെ ഹെൽമറ്റിലാണു കാമറ ഘടിപ്പിച്ചിരുന്നത്. ചെറിയ കൈത്തോക്ക് ഉപയോഗിച്ചായിരുന്നു ആദ്യം വെടിയുതിർത്തത്. തുടർന്ന് ഓട്ടോമാറ്റിക് റൈഫിൾ കൈയിലെടുത്തു. പിന്നീടു തന്റെ കാറിനു സമീപമെത്തി തോക്ക് മാറിയെടുത്ത ശേഷം വീണ്ടും മോസ്കിനുള്ളിൽ ആക്രമണം നടത്തുന്നതിന്റെ അവ്യക്തദൃശ്യങ്ങളും പ്രചരിച്ചവയിൽ ഉൾപ്പെടുന്നു.
ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ജഹാംഗീർ ആണ് പരിക്കേറ്റ ഇന്ത്യക്കാരൻ. വെടിവയ്പിന് ഏതാനും നിമിഷംമുന്പ് 8 ചാൻ എന്ന പേരിലുള്ള, വിദ്വേഷ ആശയങ്ങൾവരെ ചർച്ചചെയ്യുന്ന സൈറ്റിൽ ആക്രമണത്തിന്റെ സൂചന പ്രത്യക്ഷപ്പെട്ടിരുന്നു.
ഒാസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്ൽസിലുള്ള ബ്രെന്റൺ ടറാന്റ് എന്ന 28 വയസുകാരനാണ് മുഖ്യ അക്രമി എന്നു പോലീസ് കരുതുന്നു. കായിക പരിശീലകനായ ഇയാൾ വെള്ളക്കാരുടെ മേധാവിത്വത്തിൽ വിശ്വസിക്കുന്ന കുടിയേറ്റവിരുദ്ധനാണ്. 2012 ലാണ് ഇയാൾ ന്യൂസിലൻഡിലെത്തിയത്.
രണ്ടര ലക്ഷം ഇന്ത്യക്കാർ
രണ്ടര ലക്ഷത്തിലേറെ ഇന്ത്യക്കാരും ഇന്ത്യൻ വംശജരും ജോലി ചെയ്യുന്ന ന്യൂസിലൻഡിൽ 30,000 ഇന്ത്യൻ വിദ്യാർഥികളും ഉണ്ട്.
ന്യൂസിലൻഡിലെ മോസ്കുകളിൽ വെടിവയ്പ് :49 മരണം
01:50 AM Mar 16, 2019 | Deepika.com