വാഷിംഗ്ടൺ: ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) പ്രവേശനം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ശക്തമായി പിന്തുണയ്ക്കുമെന്ന് യുഎസിന്റെ ഉറപ്പ്. ഇന്ത്യയിൽ ആറ് ആണവോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനു യുഎസ് സഹായിക്കും. വിദേശകാര്യ സെക്രട്ടറി തല ചർച്ചയിലാണു തീരുമാനം.
വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ സംഘം. ആയുധനിയന്ത്രണത്തിന്റെയും അന്താരാഷ്ട്ര സുരക്ഷയുടെയും ചുമതലയുള്ള ആൻഡ്രിയ തോംപ് സൺ ആണ് യുഎസ് സംഘത്തിനു നേതൃത്വം നൽകിയത്.
ആണവ പ്ലാന്റുകൾ എവിടെയാണു സ്ഥാപിക്കുന്നതെന്നു വിശദീകരിച്ചിട്ടില്ല.
ഇന്ത്യ-യുഎസ് ആണവകരാർ യാഥാർഥ്യമായി ഒരു ദശകത്തിനുശേഷമാണു നിർണായക തീരുമാനം. 2008 ഒക്ടോബറിലായിരുന്നു സൈനികേതര ആണവസഹകരണ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. തുടർന്ന് ഫ്രാൻസ്, റഷ്യ, കാനഡ, അർജന്റീന, ഓസ്ട്രേലിയ, ശ്രീലങ്ക, യുകെ, ജപ്പാൻ, വിയറ്റ്നാം, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായും ഇന്ത്യ ആണവ സഹകരണ കരാറിലെത്തി. അതേസമയം ഇന്ത്യയുടെ എൻഎസ്ജി പ്രവേശനത്തെ ചൈന ശക്തമായി എതിർക്കുകയാണ്.
ഇന്ത്യയിൽ ആറ് ആണവ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് യുഎസ്
01:34 AM Mar 15, 2019 | Deepika.com