കലിഫോർണിയ: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ എല്ലാം ഒരേസമയം പ്രവർത്തനരഹിതമായാലോ? ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഒരേ സമയം പണിമുടക്കിയപ്പോൾ അന്പരന്നത് ലോകം മുഴുവനുള്ള ഉപയോക്താക്കളാണ്.
സമൂഹമാധ്യമ ഭീമൻ ഫേസ്ബുക്കും ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമും ഇൻസ്റ്റന്റ് മെസേജിംഗ് സംവിധാനമായ വാട്സ്ആപ്പുമാണ് ബുധനാഴ്ച അർധരാത്രിയോടെ പണിമുടക്കിയത്. പ്രശ്നങ്ങൾ താത്കാലികമായി പരിഹരിച്ചെങ്കിലും പലരാജ്യങ്ങളിലും ഫേസ്ബുക്ക് 14 മണിക്കൂറോളം പ്രവർത്തിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. പലർക്കും തങ്ങളുടെ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാനായില്ല. ലോഗിൻ ചെയ്യാൻ സാധിച്ചവർക്കാകട്ടെ പോസ്റ്റ് ചെയ്യുന്നതിനോ ന്യൂസ് ഫീഡ് അപ്ഡേറ്റുകൾ കാണുന്നതിനോ സാധിച്ചില്ല. ഇൻസ്റ്റഗ്രാമിലും സമാന പ്രശ്നങ്ങളുണ്ടായി. പിന്നീട് തങ്ങളുടെ തകരാറ് പരിഹരിച്ചെന്നുള്ള വിവരം ഇൻസ്റ്റഗ്രാം ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്. പ്രവർത്തന തകരാറുണ്ടായതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചതും ട്വിറ്ററിലൂടെയാണ്.
വാട്സ് ആപ്പിന്റെ പ്രവർത്തനവും പല രാജ്യങ്ങളിലും മുടങ്ങി. ഇന്നലെ പുലർച്ചെ ഇന്ത്യയിൽ വാട്സ് ആപ്പിലൂടെ ചിത്രങ്ങളും വീഡിയോകളും ഫയലുകളും അയയ്ക്കാനോ സ്വീകരിക്കാനോ ഉപയോക്താക്കൾക്കു സാധിച്ചില്ല. എന്നാൽ, ടെക്സ്റ്റ് മെസേജുകൾ അയയ്ക്കാൻ കഴിയുന്നുണ്ടായിരുന്നു. ഇന്ത്യ കൂടാതെ അമേരിക്ക, ഇംഗ്ലണ്ട്, പെറു, കാനഡ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും വാട്സ്ആപ്പിന്റെയും മറ്റും പ്രവർത്തനങ്ങൾ തകരാറിലായെന്നാണ് റിപ്പോർട്ടുകൾ.
പ്രശ്നങ്ങൾ പിന്നീട് പരിഹരിച്ചെങ്കിലും എന്താണു സംഭവിച്ചതെന്നു വ്യക്തമാക്കാൻ ഫേസ്ബുക്ക് തയാറായില്ല. അതേസമയം, സൈബർ ആക്രമണമുണ്ടായതാണെന്ന റിപ്പോർട്ടുകൾ ഫേസ്ബുക്ക് തള്ളി. തകരാർ പൂർണമായി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും സംഭവിച്ചത് സൈബർ ആക്രമണമല്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും ഫേസ്ബുക്ക് അറിയിച്ചു.
സൈബർ ലോകം നിശ്ചലമായി
12:24 AM Mar 15, 2019 | Deepika.com