ലണ്ടൻ: തെരേസാ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് പദ്ധതി രണ്ടാംവട്ടവും പാർലമെന്റ് നിരാകരിച്ചതിനെത്തുടർന്ന് മേയുടെ നില പരിങ്ങലിലായി. ബ്രെക്സിറ്റ് എന്ന് എങ്ങനെ നടപ്പാക്കാനാവുമെന്ന് ആർക്കും നിശ്ചയമില്ലാത്ത നിലയാണ്. ബ്രിട്ടനിൽ തെരഞ്ഞെടുപ്പിനു സാധ്യതയേറിയെന്നു ചില രാഷ്ട്രീയ നേതാക്കൾ പറഞ്ഞു.
ചൊവ്വാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എംപിമാർ മേയുടെ കരാർ തള്ളിയത്. ജനുവരി 15ലെ ആദ്യവട്ടം വോട്ടെടുപ്പിൽ 230 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു കരാർ നിരാകരിക്കപ്പെട്ടത്.
കരാർ കൂടാതെ യൂറോപ്യൻ യൂണിയൻ വിടണമോ എന്ന കാര്യത്തിൽ ഇന്നലെ വോട്ടെടുപ്പു നടന്നു. ഇതും മേയ്ക്ക് എതിരാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെ വന്നാൽ ബ്രെക്സിറ്റ് തീയതി താമസിപ്പിക്കുന്നതു സംബന്ധിച്ച് ഇന്നു വീണ്ടും വോട്ടെടുപ്പുണ്ടാവും.
എന്നാൽ ബ്രെക്സിറ്റ് തീയതി നീട്ടണമെങ്കിൽ യൂറോപ്യൻ യൂണിയനിലെ ബാക്കി 27 രാജ്യങ്ങളുടെ സമ്മതം കൂടി നേടേണ്ടതുണ്ട്.
നിലവിലെ നിശ്ചയ പ്രകാരം മാർച്ച് 29നാണു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടത്. നേരത്തേയുണ്ടാക്കിയ കരാറിൽ നിന്ന് കൂടുതലായി എന്തെങ്കിലും ആനുകൂല്യങ്ങൾ ബ്രിട്ടൻ പ്രതീക്ഷിക്കേണ്ട എന്നാണു ഇയുവിന്റെ നിലപാട്.
ബ്രെക്സിറ്റ്: ബ്രിട്ടനിൽ അനിശ്ചിതത്വം
12:40 AM Mar 14, 2019 | Deepika.com