മുംബൈ: ഓഹരിക്കന്പോളങ്ങളിൽ വീണ്ടും ആവേശം. ബിജെപി എങ്ങനെയെങ്കിലും അധികാരത്തിൽ തിരിച്ചുവരും എന്ന വിശ്വാസമാണ് കന്പോളം കുതിക്കുന്നതിനു പിന്നിൽ.
തെരഞ്ഞെടുപ്പുകൾക്കു മുന്പ് ഓഹരിക്കന്പോളങ്ങൾ വലിയ നേട്ടം കുറിക്കുന്നത് പതിവാണ്. സമീപകാലത്തു 2004 മാത്രമാണ് അപവാദം. 2014-ൽ തെരഞ്ഞെടുപ്പിനു മുന്പുള്ള രണ്ടുമാസം കൊണ്ട് സെൻസെക്സ് 10.6 ശതമാനം ഉയർന്നിരുന്നു. 2009-ൽ അതേ കാലയളവിൽ 37.34 ശതമാനം ഉയർച്ച ഉണ്ടായി. 1999-ൽ 6.98 ശതമാനവും. എന്നാൽ 2004-ൽ പൊതുതെരഞ്ഞെടുപ്പിനു മുന്പുള്ള രണ്ടുമാസം സെൻസെക്സ് 5.28 ശതമാനം താഴ്ചയാണുണ്ടായത്.
ഇത്തവണയും തെരഞ്ഞെടുപ്പ് കുതിപ്പിലാണു വിപണി എന്നു വിലയിരുത്തപ്പെടുന്നു. വിദേശനിക്ഷേപകർ ഇന്ത്യയിൽ നല്ല വളർച്ച പ്രതീക്ഷിക്കുന്നതായാണു റിപ്പോർട്ടുകൾ.
ഇന്നലെ സെൻസെക്സ് 481.56 പോയിന്റ് (1.3 ശതമാനം) കയറി 37,535.66-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 133.15 പോയിന്റ് (1.19 ശതമാനം) ഉയർന്ന് 11,301.2-ൽ ക്ലോസ് ചെയ്തു. ഭാരതി എയർടെലിന് ഇന്നലെയും കയറ്റമായിരുന്നു. 4.61 ശതമാനമാണ് ഇന്നലെ കൂടിയത്. ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവ നേട്ടമുണ്ടാക്കി.
രാഷ്ട്രീയ അനിശ്ചിതത്വം കുറഞ്ഞതാണ് ഓഹരികളിലേക്കു നിക്ഷേപകരെ ആകർഷിക്കുന്നതെന്ന് സെൻട്രം വെൽത്ത് മാനേജ്മെന്റിലെ ദേവാംഗ് മേത്ത പറയുന്നു.
തിങ്കളാഴ്ച വിദേശ നിക്ഷേപകർ 3811 കോടി രൂപയ്ക്കുള്ള ഓഹരികൾ വാങ്ങി. ഇന്നലെ നിക്ഷേപം അതിലും കൂടുതലായിരിക്കണം. വിദേശികൾ ഇനിയും വരുമെന്നാണു പ്രതീക്ഷ. അതായത് ഇപ്പോഴത്തെ കുതിപ്പിനു കുറേക്കൂടി ആയുസ് പ്രതീക്ഷിക്കാം.
അമേരിക്കൻ, യൂറോപ്യൻ ഓഹരികൾ തിങ്കളാഴ്ച ഗണ്യമായ നേട്ടമുണ്ടാക്കി. ഇന്നലെ ഏഷ്യൻ ഓഹരി സൂചികകൾ പൊതുവേ ഉണർവ് കാണിച്ചു.
കുതിപ്പ് തുടർന്ന് ഓഹരികൾ
11:40 PM Mar 12, 2019 | Deepika.com