കാരക്കാസ്: വെനസ്വേലയിലെ യുഎസ് എംബസിയിൽ ശേഷിക്കുന്ന സ്റ്റാഫിനെ മുഴുവൻ ഈയാഴ്ച പിൻവലിക്കുമെന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. അവശ്യസേവന വിഭാഗത്തിൽ ഉള്ളവർ ഒഴികെ മിക്ക സ്റ്റാഫിനെയും ജനുവരി 24ന് അമേരിക്ക പിൻവലിച്ചിരുന്നു.
വെനസ്വേല-യുഎസ് ബന്ധം കൂടുതൽ വഷളായി. പ്രസിഡന്റ് മഡുറോ അധികാരമൊഴിയണമെന്നും ഗ്വായിഡോയ്ക്ക് ഭരണം കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. അന്പതോളം രാജ്യങ്ങൾ ഗ്വായിഡോയെ പിന്തുണയ്ക്കുന്നുണ്ട്.
മഡുറോയെ പുറത്താക്കാൻ ആവശ്യമെങ്കിൽ സൈനികനടപടിക്കും മടിക്കില്ലെന്നു യുഎസ് വ്യക്തമാക്കി. വെനസ്വേലയുടെ എണ്ണക്കയറ്റുമതിക്കു തടസം സൃഷ്ടിച്ച് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം രാജ്യത്തെ സാന്പത്തിക പ്രതിസന്ധിയിലാഴ്ത്തി. വൈദ്യുതിതടസം മൂലം രാജ്യത്തെ സാധാരണ ജീവിതം തകരാറിലായി. 15 ഡയാലിസിസ് രോഗികൾ ആശുപത്രികളിലെ ഐസിയുവുകളിൽ മരിച്ചു.
വെനസ്വേലൻ ജനതയുടെ ജനാധിപത്യ മോഹങ്ങൾക്കു തടയിട്ട് മഡുറോയെ പിന്തുണയ്ക്കുന്ന റഷ്യയെയും ക്യൂബയെയും മൈക്ക് പോംപിയോ രൂക്ഷമായി വിമർശിച്ചു.
വെനസ്വേലയിലെ മുഴുവൻ എംബസി സ്റ്റാഫിനെയും യുഎസ് പിൻവലിക്കുന്നു
10:58 PM Mar 12, 2019 | Deepika.com