പ്യോംഗ്യാംഗ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടിക്കായി ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ ഇന്നലെ യാത്ര തിരിച്ചതായി റിപ്പോർട്ട്. 27,28 തീയതികളാണ് ഉച്ചകോടി.
തന്റെ പ്രത്യേക കവചിത ട്രെയിനിൽ പ്യോംഗ്യാംഗിൽനിന്നു പ്രാദേശിക സമയം വൈകിട്ട് അഞ്ചിനു കിം യാത്ര ആരംഭിച്ചു. രണ്ടര ദിവസത്തെ യാത്രയ്ക്കുശേഷം വിയറ്റ്നാം അതിർത്തിയിലെ ഡോംഗ് ഡാംഗിൽ ട്രെയിനിറങ്ങി കാറിലായിരിക്കും ഹാനോയിലേക്കുള്ള യാത്ര.
ഈ റൂട്ടിൽ 26ന് മറ്റു വാഹന ഗതാഗതം പൂർണമായി വിലക്കിയിട്ടുണ്ട്.
ജൂണിൽ സിംഗപ്പൂരിലായിരുന്നു ആദ്യ കിം-ട്രംപ് ഉച്ചകോടി. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണത്തിന് ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടായി. എന്നാൽ, നടപടികൾ കാര്യമായി ഉണ്ടായില്ല.
ട്രംപിന്റെ സുരക്ഷയ്ക്ക് 200 രഹസ്യപ്പോലീസ്
ഉച്ചകോടിയിൽ ഡോണൾഡ് ട്രംപിന്റെ സുരക്ഷ ഉറപ്പുവരുത്താനായി 200 സീക്രട്ട് സർവീസ് ഏജന്റുമാർ എത്തും. യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള വിഭാഗമാണ് സീക്രട്ട് സർവീസ്.
ഉച്ചകോടിയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സാമഗ്രികൾ ഹാനോയിൽ അമേരിക്കൻ സേന എത്തിച്ചുകഴിഞ്ഞു. ഒരു ഹെലികോപ്റ്ററും ട്രംപിന് ഉപയോഗിക്കാനുള്ള രണ്ടു കാറുകളും ഇതിൽ ഉൾപ്പെടുന്നു.
അപരന്മാർ മുന്പേയെത്തി
ഹാനോയ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്കു മുന്പേ അപരന്മാർ ഹാനോയിൽ ഇറങ്ങി.
ട്രംപിന്റെ അപരൻ റസൽ വൈറ്റും കിമ്മിന്റെ അപരൻ ഹോവാർഡ് എക്സും നഗരത്തിലൂടെ നടന്ന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് പോലീസിന് ഇഷ്ടപ്പെട്ടില്ല. ഇരുവരും ഒരു ചാനലിന് അഭിമുഖം നല്കുന്നതിനിടെ പോലീസ് പിടിച്ചുകൊണ്ടുപോയി.
നേതാക്കളുടെ വേഷംകെട്ടി നടക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തുനിന്നു പുറത്താക്കുമെന്നും പോലീസ് മുന്നറിയിപ്പു നൽകിയതായി ഹൊവാർഡ് എക്സ് പിന്നീടു പറഞ്ഞു.
ഹാനോയ് ഉച്ചകോടി: കിം യാത്രതിരിച്ചു
12:19 AM Feb 24, 2019 | Deepika.com