ന്യൂഡൽഹി: നിർമാണത്തിലുള്ള ഫ്ളാറ്റുകളുടെയും വില്ലകളുടെയും വില്പനയിൽ ചരക്കുസേവനനികുതി (ജിഎസ്ടി) കുറയും. വിലയുടെ 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനത്തിലേക്കാകും കുറയുക. ഇന്നു ചേരുന്ന ജിഎസ്ടി കൗൺസിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
നിർമാണത്തിലിരിക്കുന്ന ഫ്ളാറ്റുകളും കെട്ടിടങ്ങളും വില്ക്കുന്പോഴുള്ള ജിഎസ്ടിയാണു കുറയ്ക്കുക. നിരക്ക് അഞ്ചു ശതമാനമാകുന്പോൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ഉണ്ടായിരിക്കുന്നതല്ല. നിർമാണം പൂർത്തിയായി താമസത്തിനു സജ്ജമായ പാർപ്പിടങ്ങൾക്ക് ഈ നികുതിഭാരമില്ല. നിർമാണത്തിലുള്ളവയുടെ ജിഎസ്ടി കുറയ്ക്കുന്നത് അവയുടെ വില്പന വർധിപ്പിക്കും.പാവപ്പെട്ടവർക്കുള്ള ഭവനപദ്ധതികളിൽ ജിഎസ്ടി എട്ടു ശതമാനത്തിൽനിന്നു മൂന്നു ശതമാനമായി കുറയും.
ജിഎസ്ടി കൗൺസിൽ നിയോഗിച്ച മന്ത്രിതല സമിതിയുടെ ഇതുസംബന്ധിച്ച ശിപാർശ മാറ്റമില്ലാതെ സ്വീകരിക്കപ്പെടുമെന്നാണു പ്രതീക്ഷ. ബുധനാഴ്ച ചേർന്ന യോഗത്തിൽ ഇതു സമർപ്പിച്ചതാണ്. എന്നാൽ പ്രധാന കാര്യങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ തീരുമാനിക്കുന്നതു ശരിയല്ലെന്നു പല സംസ്ഥാനങ്ങളും നിലപാടെടുത്തു. തുടർന്ന് ഇന്നേക്കു യോഗം വിളിക്കുകയായിരുന്നു.
ലോട്ടറി നികുതിയുടെ കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. ലോട്ടറിക്കു നിലവിൽ രണ്ടു നിരക്കുണ്ട്. സംസ്ഥാന സർക്കാരുകൾ നടത്തുന്നതിനു 12 ശതമാനവും സംസ്ഥാനത്തിന്റെ പേരിൽ സ്വകാര്യ ഏജൻസികൾ നടത്തുന്നതിന് 28 ശതമാനവും.
കേരളമടക്കം കുറേ സംസ്ഥാനങ്ങൾ ഇരട്ടനികുതി രീതി തുടരണമെന്നു വാദിക്കുന്നു. ഒരേ നിരക്കിൽ നികുതിയായാൽ അന്യസംസ്ഥാന ലോട്ടറിക്കാരുടെ തട്ടിപ്പ് വീണ്ടും അരങ്ങേറുമെന്നു കേരളം വാദിക്കുന്നു. ഉപസമിതി ശിപാർശ ഒറ്റനിരക്കിനാണ്.
അതു പതിനെട്ടു ശതമാനമോ ഇരുപത്തെട്ടു ശതമാനമോ എന്ന് കൗൺസിൽ തീരുമാനിക്കണം. നിരക്ക് എത്രയായാലും ഏകനിരക്ക് വന്നാൽ കേരളത്തിലേതടക്കം സംസ്ഥാനങ്ങൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്കു ക്ഷീണമാകും.
നിർമാണത്തിലുള്ള പാർപ്പിടങ്ങളുടെ ജിഎസ്ടി കുറയും
12:18 AM Feb 24, 2019 | Deepika.com