യുണൈറ്റഡ് നേഷൻസ്: കാഷ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ യുഎൻ രക്ഷാസമിതി അപലപിച്ചു. അത്യന്തം നിന്ദ്യവും ഹീനവുമായ ആക്രമണമാണെന്നു 15 അംഗരക്ഷാസമിതി പ്രമേയത്തിൽ പറഞ്ഞു. പുൽവാമ ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ രക്ഷാസമിതി ഒറ്റക്കെട്ടായി പിന്തുണച്ചു.
ജയ്ഷ് ഇ മുഹമ്മദിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രമേയത്തിന് ഫ്രാൻസ് ആണു മുൻകൈ എടുത്തത്. അതേസമയം, ചൈന മാത്രം ഇന്ത്യക്കെതിരായ നിലപാടാണു കൈക്കൊണ്ടത്.ജയ്ഷ് ആക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ടെന്നാണു പ്രമേയത്തിൽ പറയുന്നത്. പ്രമേയത്തിൽ ജയ്ഷിന്റെ പേരു പറയുന്നതിനെ ചൈന എതിർത്തെങ്കിലും വീറ്റോ ചെയ്തില്ല.
എന്നാൽ, ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യക്ക് അനുകൂലമായി നിലയുറപ്പിച്ചു. ജയ്ഷെ മുഹമ്മദിനെതിരേയുള്ള രക്ഷാസമിതി പ്രമേയം പൊതുപ്രസ്താവന മാത്രമാണെന്നും ആക്രമണത്തിലുള്ള വിധിപ്രസ്താവമല്ലെന്നും ചൈനീസ് വിദേശ്യകാര്യ മന്ത്രാലയം വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു. പുൽവാമ ആക്രമണത്തിൽ അന്വേഷണവുമായി സഹകരിക്കാൻ പാക്കിസ്ഥാൻ തയാറാണെന്നും ഇന്ത്യയുമായുള്ള പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനായി ചർച്ചയ്ക്ക് പാക്കിസ്ഥാൻ തയാറാണെന്നും ഷുവാംഗ് കൂട്ടിച്ചേർത്തു. ജയ്ഷ് സ്ഥാപകനായ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2016 മുതൽ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന തടഞ്ഞുവരികയാണ്.
പുൽവാമ: ലോകരാജ്യങ്ങൾ ഇന്ത്യക്കൊപ്പം; ഭീകരാക്രമണം നിന്ദ്യമെന്നു യുഎൻ രക്ഷാസമിതി
12:36 AM Feb 23, 2019 | Deepika.com