കാരക്കാസ്: മരുന്നും ഭക്ഷണവുമായി അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ അയച്ച ജീവകാരുണ്യ സഹായം വെനസ്വേലയിൽ എത്തുന്നതു തടയാനായി ബ്രസീൽ അതിർത്തി അടച്ചിടാൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉത്തരവിട്ടു. കൊളംബിയ അതിർത്തിയിലെ പ്രധാന ചെക്ക് പോസ്റ്റുകളും വേണ്ടിവന്നാൽ അടയ്ക്കുമെന്ന് ടിവി പ്രസംഗത്തിൽ മഡുറോ ഭീഷണി മുഴക്കി.
കഴിഞ്ഞമാസം ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷനേതാവ് ഹുവാൻ ഗ്വായിഡോ അമേരിക്കൻ സഹായം സ്വീകരിക്കാനായി വാഹനവ്യൂഹവുമായി കാരക്കാസിൽനിന്ന് കൊളംബിയൻ അതിർത്തിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. വെനസ്വേലൻ ജനങ്ങൾക്കായി പണം സ്വരൂപിക്കുന്നതിന് ഇവർ അതിർത്തിയിൽ കലാപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനെ നേരിടാൻ മഡുറോ പക്ഷത്തിന്റെ പരിപാടി മുന്നൂറു മീറ്റർ അകലെയും നിശ്ചയിച്ചിട്ടുണ്ട്.
സഹായത്തിന്റെ പേരിൽ വെനസ്വേലൻ രാഷ്ട്രീയത്തിൽ ഇടപെടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് മഡുറോ ആരോപിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് വെനസ്വേല നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിക്കു കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ റഷ്യയിൽനിന്ന് അയച്ച മരുന്ന് ഉൾപ്പെടെയുള്ള സഹായവസ്തുക്കൾ സ്വീകരിക്കുമെന്നു മഡുറോ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് സഹായം വേണ്ട; ബ്രസീൽ അതിർത്തി മഡുറോ അടച്ചു
12:36 AM Feb 23, 2019 | Deepika.com