മയാമി: ഇസ്രേലി സ്വകാര്യ സംരംഭകരുടെ ചാന്ദ്രപര്യവേക്ഷണ പേടകം ‘ബർഷീത്’ അമേരിക്കയിലെ കേപ് കാനവറാളിൽനിന്ന് ഇന്നലെ വിക്ഷേപിച്ചു. അഞ്ച് അടി ഉയരവും 560 കിലോ ഭാരവുമുള്ള കുഞ്ഞൻപേടകമാണിത്.
എലോൺ മസ്കിന്റെ സ്പേസ് എക്സ് കന്പനിയുടെ ഫാൽക്കൺ 9 റോക്കറ്റാണ് ഇന്തോനേഷ്യൻ ഉപഗ്രഹത്തിനൊപ്പം പേടകവുമായി കുതിച്ചുയർന്നത്. ഏഴ് ആഴ്ചയ്ക്കുശേഷംഏപ്രിൽ 11ന് ചന്ദ്രനിൽ ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്നു.
പരീക്ഷണം വിജയിച്ചാൽ ചന്ദ്രനിൽ പര്യവേക്ഷണ പേടകം ക്രമേണ ഇറക്കുന്ന(സോഫ്റ്റ് ലാൻഡിംഗ്) നാലാമത്തെ രാജ്യമാകും ഇസ്രയേൽ. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നിവർ മാത്രമാണ് ഈ സാങ്കേതികവിദ്യയിൽ മുന്പ് വിജയിച്ചിട്ടുള്ളത്. സ്വകാര്യസംരംഭകരിൽനിന്നു ലഭിച്ച പത്തു കോടി ഡോളർ ആണ് ബർഷീത് പദ്ധതിയുടെ ചെലവ്. മറ്റുരാജ്യങ്ങളുടെ ചന്ദ്രപദ്ധതികളെ അപേക്ഷിച്ച് തുക വളരെ കുറവാണ്.
ഇസ്രയേലിന്റെ കുഞ്ഞൻപേടകം ചന്ദ്രനിലേക്കു കുതിക്കുന്നു
12:36 AM Feb 23, 2019 | Deepika.com