മുംബൈ: ഐസിഐസിഐ ബാങ്ക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ, വീഡിയോകോൺ മാനേജിംഗ് ഡയറക്ടർ വേണുഗോപാൽ ധൂത് എന്നിവർക്കെതിരേ സിബിഐ ലുക്കൗട്ട് സർക്കുലർ ഇറക്കി. ഇവരുടെ വിദേശയാത്രകൾ തടയാൻ ലക്ഷ്യമിട്ടാണിത്.
വീഡിയോകോൺ ഗ്രൂപ്പിന് 1875 കോടി വായ്പ നല്കിയ സംഭവത്തിൽ അഴിമതി ആരോപിച്ച് കഴിഞ്ഞ മാസം പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായി വിദേശനാണ്യ നിയമലംഘനം ഉണ്ടോ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നുണ്ട്.
ഇവരുടെ ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പ് വിദേശരാജ്യങ്ങളിൽ അന്വേഷണം നടത്തിവരികയാണ്. കോച്ചർ ദന്പതികൾ നിരവധി കന്പനികൾ ഉണ്ടാക്കി അവയിലൂടെയാണ് അവിഹിത സന്പാദ്യം കൈകാര്യം ചെയ്തതെന്ന് സിബിഐ സംശയിക്കുന്നു. വീഡിയോകോൺ ഗ്രൂപ്പിനു വായ്പ അനുവദിച്ചതിനു പകരമായി വലിയ തുക ചന്ദയ്ക്കും ദീപകിനും നല്കിയെന്നാണു സംശയിക്കുന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിന്റെ സാരഥി ആയിരുന്നു ചന്ദ കോച്ചർ. വനിതാശാക്തീകരണത്തിന്റെ പ്രതീകവും യുവമാനേജർമാർക്ക് അനുകരണീയ മാതൃകയുമായി അവർ പ്രകീർത്തിക്കപ്പെട്ടിരുന്നു.
വീഡിയോകോൺ ഗ്രൂപ്പിനു വായ്പ അനുവദിച്ചതിനു പകരമായി ദീപക് കോച്ചറിന്റെ ഒരു കന്പനിയിലൂടെ 64 കോടി രൂപ ധൂത് നല്കി എന്ന ആരോപണത്തിലാണ് ആദ്യം ചന്ദയ്ക്കെതിരേ കേസ് വന്നത്. അത് 3250 കോടിയുടെ വായ്പയായിരുന്നു.
ഇതു സംബന്ധിച്ച ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മിറ്റിയുടെ കണ്ടെത്തൽ ചന്ദയ്ക്ക് എതിരായിരുന്നു. തുടർന്നു ചന്ദയുടെ വിരമിക്കൽ പിരിച്ചുവിടലാക്കി ഐസിഐസിഐ മാറ്റിയിരുന്നു. ബാങ്കിന്റെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചാണു ചന്ദ കോച്ചർ പെരുമാറിയത് എന്നാണു കമ്മിറ്റി കണ്ടെത്തിയത്. ഐസിഐസിഐ ബാങ്കിലെ ഓഹരിയുടമ അരവിന്ദ് ഗുപ്ത എന്ന ആളാണ് ആരോപണം ആദ്യം ഉന്നയിച്ചത്.
കോച്ചർമാർക്കും ധൂതിനും എതിരേ ലുക്കൗട്ട് നോട്ടീസ്
12:36 AM Feb 23, 2019 | Deepika.com