മുംബൈ/ന്യൂഡൽഹി: തകർച്ചയുടെ വക്കിലായ ജെറ്റ് എയർവേസിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കു വീണ്ടും തടസം. പാട്ടത്തുക കുടിശികയായതിനെ തുടർന്ന് ജെറ്റിന്റെ ഒൻപതു വിമാനങ്ങൾ പാട്ടക്കന്പനികൾ പിടിച്ചിട്ടു. ഇതുമൂലം സർവീസുകൾ പലതും റദ്ദാക്കി.
ബാങ്കുകൾക്ക് 8,000 കോടിയിലേറെ കൊടുക്കാനുള്ള ജെറ്റ് മാസങ്ങളായി ജീവനക്കാരുടെ ശന്പളവും വിമാനങ്ങളുടെ പാട്ടവും ഇന്ധനവിലയും മറ്റു സാധനങ്ങളുടെ വിലയും കുടിശികയാക്കിയിരിക്കുകയാണ്.
വായ്പ കൊടുത്ത ബാങ്കുകൾ വായ്പത്തുകയിൽ സിംഹഭാഗം ഓഹരിയാക്കി മാറ്റുക, ഗൾഫിലെ എത്തിഹാദ് എയർവേസിന് ഓഹരി നല്കി അവർ പണം മുടക്കുക, സ്ഥാപകൻ നരേഷ് ഗോയൽ കന്പനിയുടെ നിയന്ത്രണത്തിൽനിന്നു മാറുക. ഇങ്ങനെയൊരു രക്ഷാ പദ്ധതിയാണ് ഇന്നലെ ഓഹരിയുടമകളുടെ യോഗം സ്വീകരിച്ചത്.
എന്നാൽ, ഈ നടപടിയുടെ വിജയ സാധ്യതയിൽ വിശ്വാസമില്ലാത്തതു കൊണ്ടാകണം പാട്ടക്കന്പനികൾ വിമാനങ്ങൾ പിടിച്ചിട്ടത്. എത്തിഹാദ് പണം മുടക്കുകയും കുറേ വിമാനങ്ങൾ വിറ്റ് കുറേ കടം വീട്ടുകയും ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. വിമാനം വിറ്റിട്ട് അതു തന്നെ തിരിച്ചു പാട്ടത്തിനെടുക്കുകയായിരുന്നു ഉദ്ദേശ്യം.
2011-12 കാലത്തു കിംഗ്ഫിഷർ എയർലൈൻസിന്റെ പല രക്ഷാപദ്ധതികളും കഴിഞ്ഞപ്പോൾ കന്പനി പൊളിയുകയും പാട്ടത്തിനു വിമാനം നല്കിയവരുടെ പാട്ടക്കുടിശിക നഷ്ടമാകുകയും ചെയ്തതേ ഉള്ളൂ. ബാങ്കുകൾക്കും വലിയ നഷ്ടം വന്നു. അതു ഭയന്നാണു ജെറ്റിന്റെ പാട്ടക്കാരുടെ നടപടി.
ജെറ്റിനെ രക്ഷിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നയിക്കുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിനു പുറമേ കേന്ദ്ര സർക്കാരിന്റെ ഒരു നിക്ഷേപ ഫണ്ടും പണം മുടക്കും. നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എൻഐഐഎഫ്) ആണ് പണം മുടക്കുക. കടം ഓഹരിയാക്കുന്പോൾ ബാങ്കുകളും എൻഐഐഎഫും കൂടി 51 ശതമാനം ഓഹരി വഹിക്കും. ഇപ്പോൾ 51 ശതമാനമുള്ള ഗോയലിന്റെ ഓഹരി 25 ശതമാനത്തിൽ താഴെയാകും. എത്തിഹാദിന്റേതു 12 ശതമാനവും.
ഇന്ധനവില വർധനയാണ് ജെറ്റ് അടക്കം ഇന്ത്യൻ വിമാന കന്പനികളെ നഷ്ടക്കയത്തിലാക്കിയത്. ജെറ്റിന്റെ പുതിയ രക്ഷാപദ്ധതി പ്രയോഗത്തിൽ ആ കന്പനിയെ സർക്കാർ കന്പനിയാക്കുന്നതിനു തുല്യമാണ്.
ജെറ്റ് എയർ രക്ഷാപദ്ധതിക്കു വീണ്ടും തടസങ്ങൾ
12:28 AM Feb 22, 2019 | Deepika.com