മോസ്കോ: യൂറോപ്പിൽ മിസൈലുകൾ വിന്യസിക്കാനുള്ള അമേരിക്കയുടെ നീക്കം കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വാർഷിക സ്റ്റേറ്റ് ഓഫ് ദ നേഷൻ പ്രസംഗത്തിലാണ് പുടിൻ അമേരിക്കയ്ക്കു താക്കീതു നൽകിയത്.
സോവ്യറ്റ് യൂണിയനും അമേരിക്കയും ശീതയുദ്ധകാലത്ത് ഒപ്പുവച്ച ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ്(ഐഎൻഎഫ്) ഉടന്പടിയിൽനിന്ന് പിന്മാറാൻ അമേരിക്ക തീരുമാനിച്ചെങ്കിലും അവരുമായി ഏറ്റുമുട്ടലിനു പദ്ധതിയില്ല. എന്നാൽ പദ്ധതിയിൽനിന്നു പിന്മാറിയശേഷം പുതിയ മിസൈലുകൾ നിർമിച്ച് മോസ്കോയിൽ എത്താവുന്ന തരത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ വിന്യസിച്ചാൽ തിരിച്ചടിക്കാൻ റഷ്യ നിർബന്ധിതമാവും.
യൂറോപ്പിൽ വിന്യസിക്കുന്ന മിസൈലുകൾക്ക് പത്തു പന്ത്രണ്ടു മിനിറ്റിനകം മോസ്കോയിൽ എത്താനാവും. ഇത്രയും സമയത്തിനുള്ളിൽ ലക്ഷ്യത്തിലെത്താവുന്ന പുതിയ ഹൈപ്പർസോണിക് ആണവ മിസൈലുകൾ റഷ്യ വികസിപ്പിക്കും. യൂറോപ്പിൽ മാത്രമല്ല, യൂറോപ്പിൽ മിസൈൽ വിന്യസിക്കാൻ തീരുമാനമെടുക്കുന്ന രാജ്യത്തും റഷ്യൻ മിസൈലുകൾ എത്തുമെന്നു പുടിൻ പറഞ്ഞു.
അമേരിക്കയിലിരുന്നു നയപരമായ തീരുമാനം എടുക്കുന്നവർ തങ്ങളുടെ തീരുമാനത്തിന്റെ പ്രത്യാഘാതം വിലയിരുത്തുന്നതു നന്നായിരിക്കുമെന്നും പുടിൻ അഭിപ്രായപ്പെട്ടു. സർമാറ്റ് ഹെവി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ, ബുരെവ്സ്റ്റിനിക് ആണവ ക്രൂസ് മിസൈലുകൾ, പെസെദോൺ ആണവ സമുദ്രാന്തര ഡ്രോൺ എന്നീ ആയുധങ്ങൾ റഷ്യ വികസിപ്പിച്ചുവരികയാണെന്നും പുടിൻ അറിയിച്ചു.
മിസൈൽ വിന്യാസം വേണ്ട: യുഎസിനു പുടിന്റെ താക്കീത്
12:52 AM Feb 21, 2019 | Deepika.com