ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനി കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്നു സുപ്രീം കോടതി. കോടതിയലക്ഷ്യക്കേസിൽ ഹർജി നൽകിയ എറിക്സണ് നാലാഴ്ചയ്ക്കകം 453 കോടി രൂപ നൽകണം. അല്ലെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ജസ്റ്റീസുമാരായ രോഹിൻടണ്‍ നരിമാൻ, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ ഉത്തരവിനെ മനഃപൂർവം അവഹേളിച്ചതാണെന്നു വിലയിരുത്തിയ രണ്ടംഗ ബെഞ്ച്, അനിൽ അംബാനിയും രണ്ടു ഡയറക്ടർമാരും ഓരോ കോടി രൂപ വീതം പിഴ അടയ്ക്കാനും ഉത്തരവിട്ടു.
സ്വീഡിഷ് കന്പനിയായ എറിക്സണു നൽകാനുള്ള 550 കോടി തിരികെ നൽകണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിട്ടും പാലിക്കാത്തതിനെ തുടർന്നാണ് സുപ്രീം കോടതി ഇന്നലെ കോടതിയലക്ഷ്യ കേസിൽ ഉത്തരവിട്ടത്. റിലയൻസ് നൽകാനുള്ള 550 കോടി തിരികെ നൽകാതെ അനിൽ അംബാനിയെ രാജ്യം വിടാൻ അനുവദിക്കരുതെന്നായിരുന്നു എറിക്സണ് കോടതിയിൽ ആവശ്യപ്പെട്ടത്. തുക നൽകുന്നതിനായി 2018 സെപ്റ്റംബർ 30നും ഡിസംബർ 15നുമായി രണ്ടു സമയങ്ങൾ നല്‍കിയിരുന്നെങ്കിലും തിരിച്ചടവുണ്ടായില്ല.
പറഞ്ഞ തുക തിരിച്ചടയ്ക്കാതെ മേൽക്കോടതിയെ അവഹേളിക്കുന്ന നടപടികളാണ് റിലയൻസ് ഗ്രൂപ്പ് കാട്ടിയതെന്നു എറിക്സണു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ വാദിച്ചു. വിഷയത്തിൽ നിരുപാധികം മാപ്പ് തേടി അനിൽ അംബാനിയും ഡയറക്ടർമാരും അപേക്ഷ നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല.
കോടതി ഉത്തരവ് പാലിക്കുന്നതിൽ ബോധപൂർവമായ ലംഘനമാണ് കാണിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ഗർവിഷ്ഠമായ നീക്കങ്ങൾ അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തിൽ മൂന്ന് റിലയൻസ് കന്പനികൾ എറിക്സണു നൽകാനുള്ള 550 കോടിയും പലിശയും കണക്കാക്കി സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറണം. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രിക്ക് റിലയൻസ് നേരത്തെ കൈമാറിയിട്ടുള്ള 118 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ രജിസ്ട്രി എറിക്സണു നൽകണം. നിബന്ധനകളിൽ എന്തെങ്കിലും ലംഘനമുണ്ടായാൽ റിലയൻസ് ചെയർമാനും ഡയറക്ടർമാരും മൂന്ന് മാസം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
ടെലികോം സാമഗ്രികളുടെ നിർമാതാക്കളായ എറിക്സണും അനിൽ അംബാനി ഗ്രൂപ്പുമായി യോജിച്ചു പ്രവർത്തിച്ചിരുന്ന കന്പനികളായിരുന്നു. 1600 കോടി രൂപ നൽകാനിരിക്കേ ഇരുകന്പനികളും വ്യാപാരം അവസാനിപ്പിച്ചു. ഇതിനു പിന്നാലെ അനിൽ അംബാനി ഗ്രൂപ്പിന്റെ സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ ഒത്തുതീർപ്പിൽ കടം 550 കോടിയായി കുറയ്ക്കാൻ ധാരണയായി. സെപ്റ്റംബർ 30നുള്ളിൽ പണം നൽകുമെന്നായിരുന്നു കോടതിയെ സാക്ഷിയാക്കി അംബാനി ഉറപ്പുനൽകിയിരുന്നത്. ഇതു പിന്നീട് ഡിസംബർ 15ലേക്ക് തീയതി നീട്ടി നൽകിയെങ്കിലും റിലയൻസ് പണം തിരിച്ചടച്ചില്ല.
എറിക്സണ് പണം നല്‍കണം അല്ലെങ്കിൽ ജയിൽ; അനിൽ അംബാനി കുറ്റക്കാരനെന്നു സുപ്രീം കോടതി
12:51 AM Feb 21, 2019 | Deepika.com