വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയോട് കൂറുള്ള പട്ടാളം അമേരിക്ക അയച്ച ജീവകാരുണ്യസഹായം വെനസ്വേലയിൽ കൊണ്ടുവരുന്നതു തടയുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി.
സഹായവസ്തുക്കൾ കയറ്റിയ വണ്ടികൾ ഇപ്പോൾ കൊളംബിയയിൽ വെനസ്വേലൻ അതിർത്തിക്കു സമീപം പാർക്ക് ചെയ്തിരിക്കുകയാണ്. ഇവ ശനിയാഴ്ചയ്ക്കകം വെനസ്വേലയിൽ പ്രവേശിപ്പിച്ചിരിക്കണമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. മയാമിയിൽ വെനസ്വേലൻ കുടിയേറ്റക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
അമേരിക്കയുടെ പിന്തുണയുള്ള ഗ്വായിഡോ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചതു മുതൽ വെനസ്വേല കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നു. രാജ്യത്തെ സാന്പത്തിക പ്രതിസന്ധി അടക്കമുള്ളവ മുതലെടുത്ത് വെനസ്വേലയിൽ പാശ്ചാത്യ താത്പര്യമുള്ള സർക്കാരിനെ വാഴിക്കാനാണ് അമേരിക്കയുടെ നീക്കം. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ മൂലം പ്രധാന വരുമാനമാർഗമായ എണ്ണക്കച്ചവടം നടത്താൻ പറ്റാത്തതാണ് വെനസ്വേലയിലെ സാന്പത്തിക പ്രതിസന്ധിക്കു കാരണം.
ഇതേസമയം റഷ്യയിൽനിന്ന് മരുന്നുകൾ ഉൾപ്പെടെ 300 ടൺ അവശ്യവസ്തുക്കൾ ഇന്ന് വെനസ്വേലയിൽ എത്തിക്കുമെന്നു പ്രസിഡന്റ് മഡുറോ വ്യക്തമാക്കി. യുഎസ് ഉപരോധമാണ് ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനും ക്ഷാമമുണ്ടാവാൻ കാരണമെന്നും മഡുറോ കുറ്റപ്പെടുത്തി.