ദ ഹേഗ്: ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനു വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനികകോടതിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഇന്ത്യ. വധശിക്ഷ കാത്ത് പാക് ജയിലിൽക്കഴിയുന്ന കുൽഭൂഷൺ ജാദവിന്റെ മോചനവുമായി ബന്ധപ്പെട്ട് രാജ്യാന്തരകോടതിയിലെ വിചാരണയിലാണ് ഇന്ത്യയുടെ അഭിപ്രായപ്രകടനം. ശരാശരി നിലവാരം പോലുമില്ലാത്ത വിചാരണയിലൂടെ കൈക്കൊണ്ട തീരുമാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഇന്ത്യക്കുവേണ്ടി ഹാജരായ മുന്‍ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവേ ചൂണ്ടിക്കാട്ടി.
പാക് സർക്കാരിന്റെ സമ്മതപ്രകാരം 2017 ഡിസംബര്‍ 25നു കുൽഭൂഷൺ ജാദവിന്റെ കുടുംബം അദ്ദേഹത്ത നേരിൽക്കണ്ടു. എന്നാൽ, ഈ കൂടിക്കാഴ്ചയിലെ സംഭവവികാസങ്ങളെ നിരാശയോടെയാണ് ഇന്ത്യ കണ്ടത്. ഇതിനെതിരേ പ്രതിഷേധം വ്യക്തമാക്കി രണ്ടു ദിവസത്തിനകം ഇന്ത്യ കത്തയച്ചിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ജാദവിന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കാണാനുള്ള അനുമതി ലഭിക്കുന്നതിനു മൂന്നു മാസം സമയമെടുത്തു. ഇതെന്തിനാണെന്നു പാക്കിസ്ഥാൻ വ്യക്തമാക്കണം. ഉടമ്പടി ലംഘനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണിതെന്നാണു പാക്കിസ്ഥാന്റെ വാദം. എന്നാൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ജാദവിന്റെ അറസ്റ്റ്പോലും പാക്കിസ്ഥാൻ ഇന്ത്യയെ അറിയിച്ചില്ല.
ജാദവ് ചെയ്ത കുറ്റങ്ങളെന്തെല്ലാമാണെന്നു വ്യക്തമാക്കാനും തയാറായില്ല. വിചാരണ കഴിഞ്ഞശേഷമാണു തെളിവുശേഖരണം നടത്തിയതെന്നും ഹരീഷ് സാൽവേ പറഞ്ഞു. തീർത്തും ദൗർഭാഗ്യകരമായ സംഭവമാണിത്. നിരപരാധിയായ ഒരിന്ത്യക്കാരന്റെ ജീവിതം ഇന്നു തുലാസിലാണ്. കുൽഭൂഷൺ ജാദവ് ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നതിനു വിശ്വസനീയമായ തെളിവുകളൊന്നും പാക്കിസ്ഥാൻ ലഭ്യമാക്കിയിട്ടില്ല. ഭീഷണിപ്പെടുത്തിയാണു കുറ്റസമ്മതമൊഴി തയാറാക്കിയത്. പ്രചാരണത്തിനുള്ള ആയുധമായി പാക്കിസ്ഥാൻ ഈ സംഭവത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
നാലു ദിവസമാണ് കേസിൽ വാദം. രണ്ടാം ദിവസമായ ഇന്നു പാക്കിസ്ഥാന്റെ വാദം നടക്കും. മൂന്നാം ദിവസം ഇന്ത്യക്ക് എതിർവാദങ്ങൾ പറയാം. തൊട്ടടുത്ത ദിവസം പാക്കിസ്ഥാനും.പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഉഭയകക്ഷിബന്ധം പൂർണമായും താറുമാറായ അന്തരീക്ഷത്തിൽ കുൽഭൂഷൺ ജാദവിന്റെ വിചാരണയും ലോകം സാകൂതം വീക്ഷിക്കുകയാണ്.
നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനായ ജാദവിനെ 2016 മാർച്ച് മൂന്നിനാണു ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. ഇറാനിൽ വച്ച് അനധികൃതമായി അറസ്റ്റ്ചെയ്തുവെന്നാണ് ഇന്ത്യയുടെ വാദം. എന്നാൽ, ഇറാനിൽനിന്ന് പാക്കിസ്ഥാനിലേക്കു കടന്നപ്പോഴായിരുന്നു അറസ്റ്റെന്നു പാക്കിസ്ഥാൻ പറയുന്നു.
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ : പാക് വിചാരണ നിയമവിരുദ്ധമാണെന്ന് ഇന്ത്യ
12:42 AM Feb 19, 2019 | Deepika.com