മുംബൈ: ക്രൂഡ് ഓയിൽ വില കയറുന്നതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ തളർച്ച തുടരുന്നു. ക്രൂഡ് ഓയിൽ വില ഉയരുന്നതും നിക്ഷേപകർ പിൻവലിയുന്നതും രൂപയുടെ കരുത്ത് വീണ്ടും കുറച്ചു. ഇന്നലെ ഡോളർവില 11 പൈസ കയറി 71.34 രൂപയായി. ഇന്നലെ ഫോറെക്സ് മാർക്കറ്റിൽ ഇടപാട് തുടങ്ങിയതുതന്നെ ഇടിവോടെയായിരുന്നു. പിന്നീട് ഡോളർവില 71.52 രൂപ വരെ കയറിയശേഷമാണ് 71.34 രൂപയിൽ ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച രൂപ ഏഴു പൈസ താഴ്ന്നിരുന്നു.
വിദേശ നിക്ഷേപകർ ഇന്നലെ മാത്രം 1,239.79 കോടി രൂപയുടെ ഓഹരികൾ വിറ്റതായാണ് വിവരം. വെള്ളിയാഴ്ച അവർ 966.43 കോടി രൂപയുടെ ഓഹരികൾ വിറ്റിരുന്നു.
2018 നവംബറിനുശേഷം ക്രൂഡ് വില ആദ്യമായി ഏറ്റവും ഉയർന്ന തലത്തിലെത്തി. സൗദി അറേബ്യയും റഷ്യയും ഉത്പാദനം കുറയ്ക്കാൻ കഴിഞ്ഞ വർഷം തീരുമാനിച്ചതു മുതൽ ക്രൂഡ് വില 20 ശതമാനം കയറിയിട്ടുണ്ട്. കൂടാതെ, വെനസ്വേലയ്ക്കും ഇറാനുമെതിരായുള്ള അമേരിക്കൻ ഉപരോധവും ക്രൂഡ് വിലയിൽ പ്രതിഫലിച്ചിട്ടുണ്ട്. ബ്രന്റ് ഇനം ക്രൂഡ് ബാരലിന് ഇന്നലെ 66.36 ഡോളറാണ് വില.
ഓഹരി കമ്പോളങ്ങളിൽ വില്പന സമ്മർദം തുടരുന്നു. ബോംബെ ഓഹരി സൂചിക സെൻസെക്സ് 310.51 പോയിന്റ് താഴ്ന്ന് 35,498.44ലും നിഫ്റ്റി 83.44 പോയിന്റ് താഴ്ന്ന് 10,640.95ലും വ്യാപാരം അവസാനിപ്പിച്ചു. എഫ്എംസിജി, ഐടി, ഓട്ടോ, ഫാർമ മേഖലകൾക്കാണ് ഏറെ ഇടിവ്. പൊതുമേഖലാ-സ്വകാര്യമേഖലാ ബാങ്കുകളുടെ മേധാവികളെ കൂടിക്കാഴ്ചയ്ക്ക് ആർബിഐ ഗവർണർ വിളിച്ചതോടെ ബാങ്കിംഗ് ഓഹരികളും താണു.
കന്പോളങ്ങളിൽ തളർച്ച, ഡോളറിനു നേട്ടം
12:41 AM Feb 19, 2019 | Deepika.com