കോട്ടയം: റബർ വില സ്ഥിരതാ സഹായ പദ്ധതി നാലു വർഷം പിന്നിടുന്പോൾ ഒരു വർഷം പോലും ബജറ്റ് വിഹിതം വിനിയോഗിക്കാൻ സർക്കാരിനായില്ല. 2018 ഒക്ടോബറിനു ശേഷം കർഷകർ വിറ്റ റബറിന്റെ ബില്ലുകളിലെ കുടിശിക 157 കോടി രൂപയാണ്. ഒരു കിലോ റബർ ഷീറ്റിന് 150 രൂപയും ഒരു കിലോ ലാറ്റക്സിന് 142 രൂപയും ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയിൽ കഴിഞ്ഞ നാലു ബജറ്റുകളിലായി 1800 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ 1204.31 കോടി രൂപ മാത്രമെ ചെലവഴിക്കാനായിട്ടുള്ളു. അതായത് 66.88 ശതമാനം വിനിയോഗിച്ചു. 34 ശതമാനം അഥവാ 595 കോടി ലാപ്സായി.
2015-16 സാന്പത്തിക വർഷം ജൂലൈ നാലിനാണു വില സ്ഥിരതാ പദ്ധതി തുടങ്ങിയത്. 300 കോടി രൂപ ഒന്നാംഘട്ടമായി അനുവദിച്ചതിൽ 270.21 കോടി രൂപ ചെലവഴിച്ചു. 2016-17ൽ 500 കോടി വകയിരുത്തിയതിൽ 410.13 കോടി കർഷകർക്ക് നൽകി. പിന്നീടുള്ള വർഷങ്ങളിൽ നാമമാത്ര തുകയേ നൽകാനായിട്ടുള്ളു. 2017-18ൽ 500 കോടി മാറ്റിവച്ചതിൽ 225.06 കോടിയും 2018-19ലെ 500 കോടിയിൽ 298.91 കോടിയും സബ്സിഡിയായി നൽകി. 2018 ഒക്ടോബറിനുശേഷം ലഭിച്ച അപേക്ഷകളിൽ 89 കോടി രൂപ അനുവദിക്കാൻ റബർ ബോർഡ് പരിശോധനാ വിഭാഗം സർക്കാരിന് അംഗീകാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളിൽ ലഭിച്ച അപേക്ഷകളിൽ 68 കോടി രൂപയ്ക്കുള്ള അപേക്ഷകളിൽ പരിശോധന നടത്തിയിട്ടില്ല. ഈ ഫയലുകൾ തത്കാലം പരിശോധിക്കേണ്ടെന്നാണ് സർക്കാർ നിർദേശം.
ഓരോ ബജറ്റിലും 500 കോടി മാറ്റവയ്ക്കുന്നെങ്കിലും സാന്പത്തിക വർഷം പകുതി എത്തുന്പോഴാണ് തുക വിനിയോഗം തുടങ്ങുന്നത്. ഈ സാഹചര്യത്തിൽ അനുവദിച്ച തുക പൂർണമായി ചെലവഴിക്കാനാവുന്നില്ല.
വിലസ്ഥിരതാ പദ്ധതിയിൽ സഹായം ലഭിക്കാൻ സംസ്ഥാനത്തെ 4.5 ലക്ഷം കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 3.8 ലക്ഷം കർഷകർക്ക് ഒരിക്കലെങ്കിലും പദ്ധതിയുടെ സാന്പത്തിക സഹായം ലഭിച്ചിട്ടുമുണ്ട്. ചെറുകിട, നാമമാത്ര കർഷകരെ ഉദ്ദേശിച്ചു തുടങ്ങിയ സ്കീമിൽ പരമാവധി രണ്ടു ഹെക്ടർ വരെ റബർ കൃഷിക്കാണ് സബ്സിഡി അനുവദിക്കുക. ഒരു വർഷം പരമാവധി 1800 കിലോ റബർ ഷീറ്റിന് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന സഹായമാണു വിഭാവനം ചെയ്തിരുന്നത്. ലാറ്റക്സ് വിൽക്കുന്നവർക്ക് ഡിആർസി അടിസ്ഥാനമാക്കി കിലോയ്ക്ക് 142 രൂപ പദ്ധതിയിൽ വകയിരുത്തുന്നു.
റെജി ജോസഫ്
റബർ വിലസ്ഥിരതാ പദ്ധതി: 595 കോടി ലാപ്സായി; കുടിശിക 157 കോടി
12:41 AM Feb 19, 2019 | Deepika.com