നാളികേരോത്പന്നങ്ങൾ സാങ്കേതിക തിരുത്തലുകൾക്കു ശേഷം തിരിച്ചുവരവ് നടത്തി. വിദേശ കുരുമുളക് പ്രവാഹം ആഭ്യന്തരവിപണിയെ തളർത്തുന്നു. ഇറക്കുമതി ചെയ്യുന്ന ചുക്കും വിപണി പിടിച്ചത് ഇഞ്ചിക്കർഷകരുടെയും ചുക്ക് ഉത്പാദകരുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. ഏലക്ക മികവ് നിലനിർത്തി. വരണ്ട കാലാവസ്ഥയിൽ ടാപ്പിംഗ് സ്തംഭിച്ചിട്ടും റബറിന് മുന്നേറാനായില്ല. സ്വർണം പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള തയാറെടുപ്പിൽ.
നാളികേരം
നാളികേരോത്പന്നങ്ങൾ രണ്ടാഴ്ച്ച നീണ്ട സാങ്കേതിക തിരുത്തലുകൾക്കു ശേഷം തിരിച്ചുവരവ് നടത്തി. ഉത്പാദകർ കൊപ്രനീക്കം നിയന്ത്രിച്ചതും വൻകിട മില്ലുകൾ വെളിച്ചെണ്ണ റിലീസിംഗ് കുറച്ചതും നാളികേരോത്പന്നങ്ങൾക്ക് നേട്ടമായി. തമിഴ്നാട്ടിലെ മില്ലുകാർ സംഘടിതരായി എണ്ണ നീക്കം കുറച്ചതിനൊപ്പം നിരക്ക് ഉയർത്തിയതോടെ കേരളത്തിൽ വെളിച്ചെണ്ണ വില വർധിച്ചു.
വാരാരംഭത്തിൽ 15,700 രൂപയിൽ നീങ്ങിയ കൊച്ചി വിപണി പിന്നീട് 16,100ലേക്ക് കയറി. പല ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുകയാണെങ്കിലും തിരക്കിട്ട് പച്ചത്തേങ്ങയും കൊപ്രയും ഇറക്കാൻ ഉത്പാദകൾ തയാറായില്ല. കൊപ്ര 10,760 രൂപയിലാണ് കൈമാറ്റം നടക്കുന്നത്. വിപണിവില 11,000 ലേക്ക് ഉയരുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകൾ.
ഭക്ഷ്യയെണ്ണ ഇറക്കുമതി ജനുവരിയിൽ ചുരുങ്ങിയത് ആഭ്യന്തരനിരക്ക് മെച്ചപ്പെടുത്താം. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതിയിൽ മുന്നിൽ പാം ഓയിലാണ്. മലേഷ്യയും ഇന്തോനേഷ്യയുമാണ് ഏറ്റവും കൂടുതൽ പാം ഓയിൽ കയറ്റുമതി നടത്തുന്നത്. സോയാബീൻ എണ്ണ ലാറ്റിൻ അമേരിക്കയിൽനിന്നും സൂര്യകാന്തിയെണ്ണ റഷ്യയിൽനിന്നും ഉക്രെയ്നിൽനിന്നുമാണ് ഇന്ത്യയിലെത്തുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ദക്ഷിണേന്ത്യയിൽ നാളികേര ഉത്പാദനം കുറഞ്ഞതിനാൽ വിദേശ പാചകയെണ്ണ ഇറക്കുമതി ചുരുങ്ങിയത് നാളികേര കർഷകർക്ക് ഗുണകരമാകും.
ചുക്ക്
ഇഞ്ചിക്ഷാമം മൂലം ചുക്ക് വിപണി ചൂടുപിടിച്ചതു കണ്ട് വ്യവസായികൾ വിദേശ ചരക്ക് ഇറക്കുമതി ശക്തമാക്കി. പുതിയ ചുക്ക് കിലോ 300 രൂപയ്ക്ക് പോലും കാര്യമായി ലഭ്യമല്ല. ആഭ്യന്തര - വിദേശ വ്യാപാരികൾ മികച്ചയിനം ചുക്കിനോട് കാണിച്ച താത്പര്യമാണ് വ്യവസായികളെ ഇറക്കുമതിക്ക് പ്രേരിപ്പിച്ചത്. നൈജീരിയിൽനിന്നും ചൈനയിൽനിന്നും ബർമയിൽനിന്നുമുള്ള ചുക്ക് ഉത്തരേന്ത്യയിൽ എത്തിയെന്നാണ് അവിടെനിന്ന് ലഭിക്കുന്ന വിവരം. ബർമ്മ ചുക്ക് കിലോ 125 രൂപയ്ക്കും നൈജീരിയൻ ചരക്ക് 130 രൂപയുമാണ്. ചൈനീസ് ചുക്ക് വില കിലോ 200 രൂപയാണ്.
ഔഷധ വ്യവസായികൾ പക്ഷേ ഇറക്കുമതി ചെയ്യുന്ന ചുക്കിൽ താത്പര്യം കാണിച്ചില്ല. ഇഞ്ചി സംസ്കരണത്തിൽ രാസവസ്തുകൾ ഉൾപ്പെട്ടതാണ് വിദേശ ചരക്കിൽനിന്ന് ഔഷധ നിർമാതാക്കളെ പിന്തിരിപ്പിച്ചത്. ഇറക്കുമതിച്ചുക്ക് എത്തിയതോടെ ഇഞ്ചിവില കിലോ 78 രൂപയിൽനിന്ന് 60 ലേക്ക് താഴ്ന്നു. കർണാടയിൽ ഇഞ്ചി വിളവെടുപ്പ് പുരോഗമിക്കുന്നു. കൊച്ചിയിൽ ബെസ്റ്റ് ചുക്ക് 28,500 രൂപയിലും പുതിയ ചുക്ക് 31,500 രൂപയിലുമാണ്.
കുരുമുളക്
വിദേശ കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണം വരുത്തിയില്ലെങ്കിൽ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടും. ശ്രീലങ്കൻ കുരുമുളക് എന്ന പേരിൽ ഇറക്കുമതി നടക്കുന്നത് ബ്രസീലിയൻ, വിയറ്റ്നാം ചരക്കാണ്. ഹൈറേഞ്ചിലെ കർഷകർ വിളവെടുപ്പിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. വൈകാതെ പുതിയ മുളക് കൂടുതലായി എത്തുമെന്നാണ് കാർഷികമേഖലകളിൽനിന്നുള്ള സൂചന.
നെടുമങ്ങാടുനിന്നുള്ള പുതിയ കുരുമുളക് കൊച്ചിയിൽ എത്തിയെങ്കിലും തിരക്കിട്ട് ചരക്കെടുക്കാൻ വാങ്ങലുകാർ തയാറായില്ല. വിദേശ ചരക്ക് ആഭ്യന്തര മാർക്കറ്റിനെ പ്രതിസന്ധിലാക്കുമെന്ന ഭീതിയിലാണ് വ്യാപാരികളും. അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നുമുള്ള അന്വേഷണങ്ങളുടെ അഭാവം മൂലം കയറ്റുമതികാർ സംഭരണത്തിൽനിന്ന് അകന്നുനിൽക്കുകയാണ്. സീസൺ ആരംഭത്തിൽ വിദേശ ഓർഡറുകളുടെ അഭാവം ഉത്പന്നവിലയെ ദോഷകരമായി ബാധിക്കാം. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകുവില 900 രൂപ ഇടിഞ്ഞ് 36,100 രൂപയായി.
ഏലം
റബർ
ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം ചൈനീസ് വ്യവസായികൾ ആഗോള റബർ വിപണിയിൽ തിരിച്ചെത്തി. എന്നാൽ, അവരുടെ വരവ് വിലയിൽ കാര്യമായ മാറ്റം ഉളവാക്കിയില്ല. ടോക്കോമിൽ റബർവില കിലോഗ്രാമിന് 170 - 180 യെന്നിലാണ് നീങ്ങുന്നത്. ഡോളർ സൂചിക മുന്നേറാനുള്ള സാധ്യതകൾ നിക്ഷേപകരെ ടോക്കോം എക്സ്ചേഞ്ചിലേക്കു അടുപ്പിക്കാം.
സ്വർണം
പവൻ ഈ വാരം പുതിയ റിക്കോർഡ് രേഖപ്പെടുത്തുമോ? ആഭരണകേന്ദ്രങ്ങളിൽ പവൻ കാൽ ലക്ഷം രൂപയ്ക്ക് മുകളിൽ എത്താനുള്ള സാധ്യതകൾക്ക് ശക്തിയേറി. 24,720 രൂപയിൽനിന്ന് പവൻ വാരമധ്യം 24,400ലേക്ക് ഇടിഞ്ഞങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ നിരക്കുയർന്ന് ശനിയാഴ്ച 24,800 രൂപയിലാണ്. ഒരു ഗ്രാം സ്വർണം 3100 രൂപയിലാണ്. മാസാരംഭം രേഖപ്പെടുത്തിയ 24,880 രൂപയാണ് പവന്റെ റിക്കാർഡ് വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 1318 ഡോളറിൽനിന്ന് 1321 ഡോളറായി ഉയർന്നു. 1331 ഡോളറിലെ പ്രതിരോധം മറികടക്കാനുള്ള ശ്രമത്തിലാണ് സ്വർണം. സാങ്കേതികമായി വീക്ഷിച്ചാൽ ഡെയ്ലി ചാർട്ടിൽ ബുള്ളിഷ് ട്രൻഡിൽ നീങ്ങുന്ന സ്വർണം 1350-1365 ഡോളറിനെയാണ് ഉറ്റുനോക്കുന്നത്.