കൊച്ചി: സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി ആനുകൂല്യ പ്രഖ്യാപനവും മെഡിക്കൽ ക്യാന്പും ബോധവത്കരണ ക്ലാസും 22ന് മൂവാറ്റുപുഴയിൽ നടക്കും. സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ ടൗണ്‍ ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൽദോ ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിക്കും. ജോയ്സ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാനത്ത് പണിയെടുക്കുന്ന അസംഘടിതരായ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഈ പദ്ധതി ആശ്വാസകരമാകും. പദ്ധതി പ്രകാരം, മരണപ്പെടുന്ന കുടിയേറ്റ തൊഴിലാളിയുടെ കുടുംബത്തിന് നൽകിയിരുന്ന ധനസഹായം 10,000 രൂപയിൽ നിന്ന് 25,000 രൂപയായി വർധിപ്പിച്ചു. ജോലിക്കിടെ സംഭവിക്കുന്ന അപകടത്തിന് 50,000 രൂപയിൽനിന്ന് രണ്ടു ലക്ഷം രൂപയായും ആനുകൂല്യം ഉയർത്തി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗത്വമെടുത്തിട്ടുള്ളവർക്കും ഇല്ലാത്തവർക്കും ആനുകൂല്യം ലഭിക്കും.
പദ്ധതിയംഗമല്ലാത്ത തൊഴിലാളിക്ക് കിടത്തി ചികിത്സയ്ക്ക് വിധേയമാകുന്ന ആദ്യ അഞ്ചു ദിവസത്തേക്ക് 500 രൂപയും തുടർന്നുള്ള ഓരോ ദിവസത്തേക്കും 100 രൂപ വീതം പരമാവധി 20,000 രൂപ വരെ ചികിത്സാ സഹായമായി ലഭിക്കും. സർക്കാർ ആശുപത്രികളിലോ ബോർഡ് അംഗീകരിച്ച സ്വകാര്യസഹകരണ ആശുപത്രികളിലോ ചികിത്സ തേടുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.
ഇതരസംസ്ഥാന തൊഴിലാളികൾക്ക് കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രഖ്യാപനം 22ന്
11:44 PM Feb 16, 2019 | Deepika.com