പത്തനംതിട്ട: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 133 ആരാധനാലയങ്ങളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്ന പദ്ധതിക്കു തുടക്കമായി. 85.22 കോടി രൂപ വകയിരുത്തിയിട്ടുള്ള (സ്പിരിച്വൽ ടൂറിസം സർക്യൂട്ട്) പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ പത്തനംതിട്ടയിൽ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിച്ചു.
കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നിർദേശപ്രകാരം അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം സാധ്യത വർധിപ്പിക്കാനുമാണ് പണം വിനിയോഗിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ചുമതലയിലാണു പദ്ധതി.
ദൈവത്തിന്റെ നാടെന്നു വിശേഷണമുള്ള കേരളത്തിലെ ആരാധനാലയങ്ങള്‍ കാണാനും ആരാധാനക്രമങ്ങള്‍ മനസിലാക്കാനും എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വികസിപ്പിച്ചു കൊടുത്താൽ മറ്റു സംസ്ഥാനങ്ങളില്നിന്നുമാത്രമല്ല, വിദേശ രാജ്യങ്ങളില്‍നിന്നുവരെ ധാരാളം സഞ്ചാരികള്‍ കേരളത്തിലെത്തുമെന്നും അതു വരുമാനവര്‍ധനയ്ക്ക് ഇടയാക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ആന്റോ ആന്റണി എംപി അധ്യക്ഷതവഹിച്ചു. എംഎല്‍എമാരായ വീണാ ജോര്‍ജ്, രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, സംസ്ഥാന ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജോമോൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
85.22 കോടിയുടെ തീർഥാടക ടൂറിസം പദ്ധതിക്കു തുടക്കമായി
11:44 PM Feb 16, 2019 | Deepika.com