കോട്ടയം: റബർ കർഷകർ നഷ്ടക്കയത്തിൽ മുങ്ങിത്താഴുന്പോഴും വ്യവസായികളുടെ കൊള്ളലാഭം ഉയർത്താൻ നികുതി ഇതര ഇറക്കുമതിക്കു കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി. മുൻ വർഷങ്ങളേക്കാൾ ഉയർന്ന തോതിൽ 2018-19 സാന്പത്തിക വർഷത്തിലെ മാർച്ച് മുതൽ ഡിസംബർ വരെയുണ്ടായ 4,49,087 ടണ്‍ റബർ ഇറക്കുമതിയിൽ 1,13,725 ടണ്ണും നികുതിരഹിതം. ഇപ്പോഴത്തെ തോതനുസരിച്ച് ഇക്കൊല്ലം ആറു ലക്ഷം ടണ്‍ ഇറക്കുമതിയുണ്ടാകുമെന്നും ഇതിൽ ഒന്നര ലക്ഷം ടണ്ണും നികുതി രഹിതമായിരിക്കുമെന്നാണ് സൂചന.
നിലവിൽ 25 ശതമാനമാണ് ഇറക്കുമതിച്ചുങ്കം. റബർ കിലോയ്ക്ക് അന്താരാഷ്ട്രവില ഇന്നലെ 115 രൂപ. ചുങ്കവും മറ്റു നികുതികളും അടച്ച് ഇറക്കുമതി ചെയ്താൽ കിലോയ്ക്ക് 145 രൂപ വരും. നികുതി രഹിത ക്വോട്ടയാണെങ്കിൽ ചുങ്കം ഉൾപ്പെടെ ഒരു നികുതിയും നല്‍കേണ്ടതില്ല.
കയറ്റുമതി കൂട്ടാൻ അഡ്വാൻസ് ലൈസൻസ് പ്രകാരം കേന്ദ്രം വ്യവസായികൾക്ക് അനുവദിച്ചിട്ടുള്ളതാണ് നികുതി രഹിത ഇറക്കുമതി. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത സാധനത്തിന്റെ അതേ തൂക്കത്തിൽ ഉത്പന്നം കയറ്റുമതി ചെയ്യണം എന്നതാണ് വ്യവസ്ഥ. 100 കിലോ റബർ ഇറക്കുമതി ചെയ്താൽ അതേ റബർ അത്രയും അളവിൽ ഉപയോഗിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യണം.
2015-16 സാന്പത്തികവർഷം നടത്തിയ 4,58,374 ടണ്‍ റബർ ഇറക്കുമതിയിൽ 22 ശതമാനം അഥവാ 1,01,314 ടണ്ണും നികുതി രഹിതമായിരുന്നു. 2016-17ലെ 4,26,188 ടണ്‍ ഇറക്കുമതിയിൽ 96,421 ടണ്ണിന് (23) ശതമാനം) നികുതിരഹിതം.
2017-18ലെ 4,69,760 ടണ്‍ ഇറക്കുമതിയിൽ 137702 ടണ്‍ (29 ശതമാനം) നികുതി അടയ്ക്കാതെയായിരുന്നു. റബർ ബോർഡിന്റെ ഈ കണക്കുകളേക്കാൾ കൂടുതലാണു പല വർഷങ്ങളിലെയും നികുതി രഹിത ഇറക്കുമതി തോതെന്നു വ്യാപാരികൾ പറയുന്നു. ഡയറക്ടറേറ്റ് ഓഫ് ഫോറിൻ എക്സ്പോർട്ടാണ് നികുതി രഹിത ക്വാട്ടയുടെ തോത് അനുവദിക്കുന്നത്. ഇറക്കുമതി നടത്തി മൂന്നു വർഷത്തിനുശേഷം കയറ്റുമതിയുടെ കണക്ക് കേന്ദ്രത്തിൽ നല്കിയാൽ മതി എന്നതായിരുന്നു പഴയ ചട്ടം. ഇപ്പോൾ അത് ആറു മാസത്തിനുള്ളിൽ എന്നു കുറച്ചിട്ടുണ്ട്.
ടയർ ഉത്പാദനത്തിൽ 30 ശതമാനം സ്വാഭാവിക റബർ ചേർക്കുന്നു എന്നതാണ് ഇപ്പോഴും കേന്ദ്രം മാനദണ്ഡമാക്കി കണക്കാക്കുന്നത്. പുതിയ അസംസ്കൃത സാമഗ്രികളും സാങ്കേതികമാറ്റങ്ങളും വന്നതോടെ ടയറിൽ 20 ശതമാനത്തിൽ താഴെയേ ഇക്കാലത്ത് സ്വാഭാവിക റബർ ചേരുന്നുള്ളു. തന്നെയുമല്ല ഷീറ്റിനു പകരം ക്രംബ് റബറാണ് ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്. ഈ മാറ്റങ്ങൾ കേന്ദ്രം പഠിക്കുകയോ നിരക്കുകളിൽ മാറ്റം വരുത്തുകയോ ചെയ്യാൻ തയാറാകാത്തത് വ്യവസായികളുടെ സ്വാധീനത്തിലാണ്.
ജിഎസ്ടി വന്നതോടെ നികുതിരഹിത റബർ ഇറക്കുമതിയുടെ കൃത്യമായ കണക്ക് റബർ ബോർഡിനു കിട്ടുന്നില്ലെന്നും കേന്ദ്ര കയറ്റുമതി ഡയറക്ടറേറ്റ് നൽകുന്ന കണക്കുകൾ മാത്രമാണ് റബർ ബോർഡിന്റെ മാനദണ്ഡമെന്നും വിമർശനമുണ്ട്. നികുതി രഹിത ക്വാട്ടയിൽ ഇറക്കുമതി തോത് വർധിക്കുന്ന സാഹചര്യത്തിലും ടയർ വില കൂടുന്നതല്ലാതെ കുറയുന്നുമില്ല.
റെജി ജോസഫ്
നികുതി രഹിത റബർ ഇറക്കുമതി കൂടി; വ്യവസായി ലാഭം ഉൗറ്റും
12:30 AM Feb 16, 2019 | Deepika.com