വാഴക്കുളം: സംസ്ഥാനത്ത് ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന പഴവർഗമായ പൈനാപ്പിൾ മേഖല ഉത്പാദനച്ചെലവു പോലും ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. ഭക്ഷ്യോത്പന്നമായി മാത്രം പരിഗണിക്കാതെ ഉപോത്പന്ന നിർമാണത്തിനും പ്രാധാന്യം നല്കണമെന്ന ആവശ്യം ഇതോടെ ശക്തമാകുന്നു.
അഞ്ചു വർഷം മുമ്പു പ്രഖ്യാപിച്ചിരുന്ന അടിസ്ഥാന വിലയായ 17 രൂപ ഉത്പാദനച്ചെലവിന് ആനുപാതികമായി 23 രൂപയെങ്കിലും ആയി ഉയർത്തണമെന്ന ആവശ്യം ഏറെനാളായി പൈനാപ്പിൾ കർഷകർ ഉയർത്തുന്നു. പാട്ടത്തുക, കൂലിച്ചെലവുകൾ, വളംവില, വാഹനവാടക തുടങ്ങിയ ഇനങ്ങളിൽ സമീപനാളുകളിൽ വൻവർധനയാണുണ്ടായത്.
ഉയർന്ന വില ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന പ്രത്യേക കാലം കണക്കാക്കി കർഷകർ ഉത്പാദനം ക്രമീകരിക്കുന്നതു പൊടുന്നനെയുണ്ടാകുന്ന കനത്ത വിലയിടിവിനു കാരണമാകുന്നുണ്ട്. ഉത്പാദിപ്പിക്കപ്പെടുന്ന പൈനാപ്പിൾ പഴമായോ മറ്റ് ഉപോത്പന്നങ്ങളായോ പൂർണമായും ചെലവഴിക്കപ്പെടാൻ സർക്കാർതല സംവിധാനം സജ്ജമാകും വരെ പൈനാപ്പിൾ ഉത്പാദനം ക്രമവത്്കരിക്കുന്നതു മേഖലയ്ക്കു ഗുണകരമാകുമെന്നു പ്രതീക്ഷിക്കുന്നു.
വാഴക്കുളത്തുനിന്നു പൈനാപ്പിൾ ലോഡ് കിട്ടുമെന്ന് ഉറപ്പുളളതിനാൽ ഇതര മേഖലയിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങളുടെ വാടകയും നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. ചരക്കുനീക്കത്തിന്റെ ചെലവു മൂലം ഇതരമേഖലയിലുണ്ടാകുന്ന വില വർധന ഇപ്രകാരം നിയന്ത്രിക്കപ്പെടുന്നു.
പഴുപ്പു കൂടിയതും നിസാരമായ ചതവുകളുളളതും വലിപ്പമില്ലാത്തതുമൊക്കെ കർഷകരോ വ്യാപാരികളോ ഉപേക്ഷിക്കാറാണ് പതിവ്. ഉത്പാദിപ്പിക്കപ്പെടുന്ന പൈനാപ്പിൾ മുഴുവനായി ഉപയോഗിക്കാൻ സംവിധാനങ്ങൾ ആവശ്യമാണ്. പൈനാപ്പിൾ വൈൻ പോലെയുളള ഉപോത്പന്നങ്ങൾ നിർമിക്കുന്നതും കാർഷിക മേഖലയ്ക്കു പ്രയോജനമാകുമെന്നും ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ജോയെൽ നെല്ലിക്കുന്നേൽ
ഉത്പാദനച്ചെലവു പോലും ലഭിക്കാതെ പൈനാപ്പിൾ കർഷകർ പ്രതിസന്ധിയിൽ
12:30 AM Feb 16, 2019 | Deepika.com