മുംബൈ: 25 വർഷം പൊന്നുപോലെ നോക്കി പരിപാലിച്ച കമ്പനി കൈവിട്ടുപോകുകയാണെന്ന വസ്തുത നരേഷ് ഗോയൽ അംഗീകരിക്കേണ്ടിവരും. കടക്കെണിയിൽ നട്ടംതിരിയുന്ന ഇന്ത്യയിലെ പ്രായമേറിയ സ്വകാര്യ വിമാനക്കന്പനിയായ ജെറ്റ് എയർവേസിന്റെ ഭൂരിപക്ഷഓഹരിയുടമകൾ ബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യത്തിന്റെ പക്കലാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് കൺസോർഷ്യം.
11.4 കോടി പുതിയ ഓഹരികൾ പുറത്തിറക്കാൻ ജെറ്റിന്റെ ഡയറക്ടർ ബോർഡ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ബാങ്കുകൾക്ക് ഏകദേശം 10,000 കോടി ഡോളറാണ് ജെറ്റ് എയർവേസ് നല്കാനുള്ളത്. വ്യാഴാഴ്ച പുറത്തുവിട്ട പ്രവർത്തനറിപ്പോർട്ടിൽ തുടർച്ചയായ നാലാം പാദത്തിലും കമ്പനി നഷ്ടത്തിലാണ്.
ബാങ്കുകൾ ഓഹരികൾ ഏറ്റെടുത്താൽ ഇപ്പോൾ 51 ശതമാനം ഓഹരികൾ പക്കലുള്ള ഗോയലിന്റേത് 25 ആയി താഴും. അതുപോലെ 24 ശതമാനം ഓഹരിയുള്ള ഇത്തിഹാദിന്റേതും താഴും.
എസ്ബിഐയുടെ നേതൃത്വത്തിൽ മുന്നോട്ടുവച്ച പ്രശ്നപരിഹാര പദ്ധതിക്ക് മറ്റു ബാങ്കുകൾ, ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ, ഇത്തിഹാദ് എയർലൈൻസ് തുടങ്ങിയവയുടെ അനുമതി ലഭിക്കണം. അതുകൊണ്ടുതന്നെ ഈ മാസം 21ന് ഓഹരിയുടമകളുടെ പ്രത്യേക ജനറൽമീറ്റിംഗ് ജെറ്റ് എയർവേസ് വിളിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ ജെറ്റിന്റെ കടം ഓഹരിയായി മാറും. ഒപ്പം പുതിയ ഫണ്ടിംഗിനുള്ള മാർഗവും തെളിയും. അതായത്, ജെറ്റ് എയർവേസിന് വീണ്ടും കരുത്തോടെ പറക്കാനുള്ള പ്രാണവായുവാണ് എസ്ബിഐ മുന്നോട്ടുവച്ച പ്രശ്നപരിഹാര പദ്ധതിയിലൂടെ ലഭിക്കുക.
ജെറ്റ്എയർവേസ് ബാങ്കുകളുടെ കൈകളിലേക്ക്!
12:29 AM Feb 16, 2019 | Deepika.com