ടെഹ്റാൻ: തെക്കുകിഴക്കൻ ഇറാനിലെ സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബുധനാഴ്ച രാത്രി 27 വിപ്ലവഗാർഡ് സൈനികരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരരെ മറക്കാത്ത പാഠം പഠിപ്പിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി. അമേരിക്കയും ഇസ്രയേലും ചില എണ്ണ ഉത്പാദക രാജ്യങ്ങളുമാണ് മേഖലയിൽ ഭീകരരെ വളർത്തുന്നതെന്നും റുഹാനി കുറ്റപ്പെടുത്തി.
റഷ്യയിലെ സോച്ചിയിൽ പ്രസിഡന്റ് പുടിൻ, തുർക്കി പ്രസിഡന്റ് എർദോഗൻ എന്നിവരുമായുള്ള ഉച്ചകോടിയിൽ പങ്കെടുക്കാനായി യാത്ര തിരിക്കും മുന്പ് ടെഹ്റാനിലെ മെഹറാബാദ് എയർപോർട്ടിൽ റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിപ്ളവഗാർഡുകളുടെ ബസിനു നേർക്കാണു ബുധനാഴ്ച ചാവേർ ആക്രമണം ഉണ്ടായത്. 27 ഗാർഡുകൾ കൊല്ലപ്പെടുകയും പത്തു പേർക്കു പരിക്കേൽക്കുകയും ചെയ്തു. സുന്നി തീവ്രവാദ സംഘടനയായ ജുൻഡല്ലയുടെ പിൻഗാമിയായ ജെയ്ഷ് അൽ അദിൽ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇവരെ കൂലിപ്പട്ടാളക്കാരെന്നാണ് ഇറാൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്. വിപ്ളവഗാർഡുകളുടെ മരണത്തിന് ഈ കൂലിപ്പട്ടാളം കനത്ത വില നൽകേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞു. ഇത്തരം ഭീകരരെ വളർത്തുന്നത് അമേരിക്കയും ഇസ്രയേലുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാൻ, പശ്ചിമേഷ്യ പ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ അമേരിക്കയുടെ നേതൃത്വത്തിൽ പോളണ്ടിലെ വാഴ്സോയിൽ 60 രാജ്യങ്ങളുടെ സമ്മേളനം ആരംഭിച്ച ദിവസം തന്നെയാണ് ഇറാനിൽ ചാവേർ ആക്രമണം നടന്നത്.
ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കുമെന്നു പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്യും പറഞ്ഞു. ഖമനയ്യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിശിഷ്ട സൈനിക വിഭാഗമാണ് വിപ്ളവഗാർഡുകൾ. ബലൂചി വിഘടനവാദികൾക്കും ജിഹാദി ഗ്രൂപ്പുകൾക്കും താവളങ്ങളുള്ള ഇറാൻ-പാക് അതിർത്തി മേഖലയിൽ പട്രോളിംഗിനുശേഷം തിരിച്ചെത്തിയ വിപ്ളവഗാർഡുകളാണ് ആക്രമണത്തിനിരയായത്.
ചാവേർ ആക്രമണം: യുഎസിനെയും ഇസ്രയേലിനെയും പഴിചാരി ഇറാൻ
11:12 PM Feb 14, 2019 | Deepika.com