തിരുവനന്തപുരം: മഹാപ്രളയത്തിലും നിപ ബാധ പോലെയുള്ള പ്രതികൂല സാഹചര്യങ്ങളിലും തളരാതെ മുന്നേറിയ കേരള ടൂറിസം കഴിഞ്ഞ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും തലേ വർഷത്തേക്കാൾ വളർച്ച നേടി.
വിനോദസഞ്ചാരം വഴി കഴിഞ്ഞവർഷം 8764.46 കോടി രൂപയുടെ വിദേശനാണ്യം ഉൾപ്പെടെ 36,528.01 കോടി രൂപയുടെ വരുമാനമാണ് കേരളത്തിനു ലഭിച്ചത്. മുൻവർഷത്തേക്കാൾ 2,874.33 കോടി രൂപയാണ് അധികമായി നേടാനായത്. വിദേശനാണ്യ വരുമാനത്തിലും 372.35 കോടി രൂപയുടെ വർധനയുണ്ടായി.
കേരളത്തിന്റെ സൗന്ദര്യം നുകരാൻ 2018ൽ 10.96 ലക്ഷം വിദേശ സഞ്ചാരികളുൾപ്പെടെ 167 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. ഇതിൽ 156 ലക്ഷം പേർ ആഭ്യന്തര വിനോദസഞ്ചാരികളാണ്. 2017ൽ 157.65 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. മൊത്തം വിനോദസഞ്ചാരികളുടെ കാര്യത്തിൽ കഴിഞ്ഞവർഷം 5.93 ശതമാനം വളർച്ച നേടാനായി.
ഇംഗ്ലണ്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത്, രണ്ടു ലക്ഷത്തിലേറെ പേർ. ഇതാദ്യമായാണ് ഒരു വിദേശരാജ്യത്തുനിന്ന് ഇത്രയധികം സഞ്ചാരികൾ കേരളത്തിലെത്തുന്നത്. രണ്ടാം സ്ഥാനം അമേരിക്കയ്ക്കാണ്. ഫ്രാൻസ്, ജർമനി, സൗദി അറേബ്യ എന്നീ രാജ്യങ്ങളും തൊട്ടു പിന്നിലുണ്ട്. പ്രധാന യൂറോപ്യൻ രാജ്യങ്ങളായ സ്വീഡൻ, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വളർച്ച കൈവരിക്കാനായി.
2018 ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവിൽ 12.3 ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 20 ശതമാനവും വളർച്ച രേഖപ്പെടുത്തി. എന്നാൽ മെയ് മാസത്തിലെ നിപ പകർച്ചവ്യാധിയും ഓഗസ്റ്റിലെ പ്രളയവും വിനോദസഞ്ചാരികളുടെ വരവിൽ കുറവാണ് രേഖപ്പെടുത്തിയത്.
പ്രളയത്തേയും പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച കേരളത്തിലേക്ക് കഴിഞ്ഞ വർഷം ഇന്ത്യക്കകത്തും പുറത്തും നിന്ന് സംസ്ഥാന ജനസംഖ്യയുടെ പകുതിയിലേറെപ്പേർ സഞ്ചാരികളായെത്തിയെന്നത് ശ്രദ്ധേയമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വൈവിധ്യവത്കരണത്തിലൂന്നിയ പെപ്പർ പോലുള്ള ജനകീയ പദ്ധതികളിലൂടെ വിനോദ സഞ്ചാര മേഖലയിൽ ഇനിയും നേട്ടം കൊയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള ടൂറിസത്തിനു മികച്ച വളർച്ച
10:57 PM Feb 14, 2019 | Deepika.com