വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽനിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി അമേരിക്ക. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോ അവിടുത്തെ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുകയാണെന്നും അതിനു കൂട്ടുനിൽക്കുന്നത് ഏ തു രാജ്യമായാലും സ്ഥാപനമായാലും ക്ഷമിക്കില്ലെന്നും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ട്വീറ്റ് ചെയ്തു.
ഇന്ത്യയ്ക്ക് കൂടുതൽ എണ്ണ വിൽക്കാൻ താത്പര്യമുണ്ടെന്ന് അടുത്തിടെ ഇന്ത്യ സന്ദർശിച്ച വെനസ്വേലൻ മന്ത്രി മാനുവൽ ക്വിവേഡോ വ്യക്തമാക്കിയിരുന്നു. ക്വിവേഡോയുടെ ഇന്ത്യാ സന്ദർശനത്തിന്റെ പത്രവാർത്ത പങ്കുവച്ചുകൊണ്ടാണ് ബോൾട്ടൻ മുന്നറിയിപ്പു നല്കിയിരിക്കുന്നത്.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ എണ്ണദാതാവാണ് വെനസ്വേല. ലോകത്ത് എണ്ണ ഉപഭോഗത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.
വെനസ്വേലയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ ഏതുവിധേനയും താഴെയിറക്കാനുള്ള ശ്രമങ്ങൾ അമേരിക്ക ഊർജിതമായി നടത്തുന്നുണ്ട്. അമേരിക്കയുടെ പിന്തുണയുള്ള പ്രതിപക്ഷ നേതാവ് ഹുവാൻ ഗ്വായിഡോ അടുത്തിടെ വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തിനകത്തുനിന്നും അന്താരാഷ്ട്രതലത്തിൽനിന്നും സമ്മർദം നേരിടുന്ന മഡുറോയെ കൂടുതൽ പ്രതിസന്ധിയിലാക്കാനായി അമേരിക്ക ഉപരോധങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാന വരുമാനമാർഗമായ എണ്ണക്കച്ചവടം വിലക്കിയാൽ മഡുറോ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു.
എണ്ണസന്പത്തിൽ സൗദി അറേബ്യയേക്കാൾ മുന്നിലാണ് വെനസ്വേല. എന്നാൽ ഉപരോധങ്ങൾ മൂലം എണ്ണ ഖനനത്തിന് അത്യാധുനിക ഉപകരണങ്ങൾ ലഭിക്കുന്നില്ല. എണ്ണ വിൽക്കുന്നതിനും തടസമുണ്ട്.
ഇതെല്ലാം രാജ്യത്തിന്റെ സാന്പത്തികനില പരുങ്ങലിലാക്കിയിരിക്കുന്നു. ഇന്ത്യയെപ്പോലുള്ള വലിയ ഉപഭോക്താക്കളെ ആശ്രയിക്കുക മാത്രമാണ് അവർക്കു മുന്നിലുള്ള പോംവഴി.
അതേസമയം മഡുറോ സർക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ഇന്ത്യ തയാറായിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളും പ്രമുഖ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഗ്വായിഡോയ്ക്കു പിന്തുണ പ്രഖ്യാപിച്ചപ്പോഴും ഇന്ത്യ തന്ത്രപരമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. വെനസ്വേലയിലെ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അക്രമത്തെ ആശ്രയിക്കുന്നതു ശരിയല്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ കഴിഞ്ഞമാസം പറഞ്ഞത്.
അമേരിക്ക ഇടപെടരുതെന്ന് റഷ്യ
മോസ്കോ: വെനസ്വേലയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയ്ക്കു റഷ്യ വീണ്ടും മുന്നറിയിപ്പു നല്കി. വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് റഷ്യ അറിയിച്ചു. അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെനസ്വേലയുടെ കാര്യത്തിൽ റഷ്യ ചർച്ചയ്ക്കു തയാറാണെന്ന് പോംപിയോയെ ലാവ്റോവ് അറിയിച്ചു.
നേരത്തേ വെനസ്വേലയിൽ സൈനിക ഇടപെടലിനു മുതിരരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പു നല്കിയിരുന്നു.
വെനസ്വേലയുടെ എണ്ണ ഇന്ത്യ വാങ്ങരുത്: അമേരിക്ക
11:38 PM Feb 13, 2019 | Deepika.com