കൊച്ചി: ഊർജോത്പാദനത്തിൽ പിന്നിൽ നിൽക്കുന്ന കേരളത്തിൽ സൗരോർജത്തിൽനിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നു വൈദ്യുത മന്ത്രി എം.എം. മണി. ബോൾഗാട്ടി ലുലു കൺവൻഷൻ സെന്ററിൽ ക്രീപ സംഘടിപ്പിച്ച മൂന്നാമത് ഗ്രീൻ പവർ എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് നിലവിൽ ഉത്പാദനം. ജലവൈദ്യുതി പദ്ധതികൾകൊണ്ടു മാത്രം സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ഊർജോത്പാദനത്തിന് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അനെർട്ട് സീനിയർ പ്രോഗ്രാം ഓഫീസർ അനീഷ് പ്രസാദ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, ക്രീപ പ്രസിഡന്റ് ഫാ. ജോർജ് പീറ്റർ പിട്ടാപ്പള്ളി, വൈസ് പ്രസിഡന്റ് കെ.എൻ. അയ്യർ, സെക്രട്ടറി ജോസ് കല്ലൂക്കാരൻ എന്നിവർ സംസാരിച്ചു.
പ്രമുഖ ഉത്പന്ന നിർമാതാക്കൾ, സപ്ലൈയേഴ്സ്, സോളാർ തെർമൽ ടെക്നോളജി, സോളാർ ഡ്രയർ, ചെറിയ വിൻഡ് എനർജി സംവിധാനം, സൗരോർജ ഓട്ടോറിക്ഷ, സൗരോർജ പ്ലാന്റുകൾ, സോളാർ പാനൽ നിർമാണ രംഗത്തെ പുതിയ സാങ്കേതികവിദ്യകൾ, സോളാർ ഇൻവെർട്ടറുകൾ, സോളാർ ഗ്രിഡ് ടൈ ഇൻവെർട്ടർ, ലിഥിയം അയോൺ ബാറ്ററികൾ, സോളാർ ബാറ്ററികൾ തുടങ്ങി അന്പതോളം സ്റ്റാളുകളിലായി നിരവധി കന്പനികളാണു പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലൈവ് കിച്ചണ്, ആർഇ ടെക്നോളജി മാതൃകകളുടെ പ്രദർശനം, സൗജന്യ സോളാർ ബോട്ട് യാത്ര തുടങ്ങിയവയാണ് ഗ്രീൻ പവർ എക്സ്പോയിലെ പ്രധാന ആകർഷണങ്ങൾ.
സൗരോർജത്തിൽനിന്ന് 1000 മെഗാവാട്ട് വൈദ്യുതി ലക്ഷ്യം: മന്ത്രി എം.എം. മണി
10:49 PM Feb 13, 2019 | Deepika.com