വാഷിംഗ്ടൺ: അമേരിക്കയുടെ പൊതുകടം കുതിച്ചുയർന്നു. അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് ഈ മാസം 11 വരെയുള്ള പൊതുകടം 22.01 ലക്ഷം കോടി ഡോളറാണ്. കഴിഞ്ഞ 11 മാസത്തെ മാത്രം കടം ഒരു ലക്ഷം കോടി ഡോളറാണെന്ന് പീറ്റർ ജി. പീറ്റേഴ്സൺ ഫൗണ്ടേഷൻ സിഇഒ മൈക്കിൾ എ പീറ്റേഴ്സൺ അറിയിച്ചു. പ്രതീക്ഷിച്ചതിലും മുകളിൽ പൊതുകടം ഉയർന്നത് അമേരിക്കയുടെ നടപ്പുസാന്പത്തികവർഷ അവസ്ഥ സ്ഥിരതയുള്ളതായിരിക്കില്ലെന്ന സൂചനയാണ് നല്കുന്നതെന്നും പിറ്റേഴ്സൺ അഭിപ്രായപ്പെട്ടു.
ഒന്നര ലക്ഷം കോടി ഡോളറിന്റെ നികുതിയിളവും സർക്കാരിന്റെ അമിത ചെലവുമാണ് ധനകമ്മിയും പൊതുകടവും ഉയർത്തിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കോൺഗ്രഷണൽ ബജറ്റ് ഓഫീസിന്റെ (സിബിഒ) നിഗമനമനുസരിച്ച് 2019ലെ ധനകമ്മി 90,000 കോടി ഡോളർ കവിയും. ഇത് 2022 ആകുന്പോഴേക്ക് ഒരോ വർഷവും ഒരു ലക്ഷം കോടി ഡോളർ വീതം ഉയരുമെന്നും സിബിഒ പറയുന്നു. 2029 ആകുന്പോഴേക്കും അമേരിക്കയുടെ പൊതുകടം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 93 ശതമാനത്തോളം വരുമെന്നും 2049 ആകുന്പോൾ അത് 150 ശതമാനമാകുമെന്നും സിബിഒ കണക്കുകൂട്ടുന്നു.
പൊതുകടം കുറയ്ക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ച് സാന്പത്തികരംഗം സ്ഥിരതയുള്ളതാക്കണമെന്ന് ഫെഡറൽ റിസർവ് മുൻ ചെയർമാൻ അലൻ ഗ്രീൻസ്പാൻ പറഞ്ഞു. അല്ലാത്തപക്ഷം അമേരിക്ക വലിയ സാന്പത്തികപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
അമേരിക്കയുടെ പൊതുകടം 22 ലക്ഷം കോടി ഡോളർ
10:49 PM Feb 13, 2019 | Deepika.com