ഡമാസ്കസ്: കിഴക്കൻ സിറിയയിലെ ബാഗുസ് ഗ്രാമത്തിൽ യുഎസ് സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 70 സിവിലിയന്മാർ കൊല്ലപ്പെട്ടു. കിഴക്കൻ മേഖലയിൽ ഐഎസിന്റെ നിയന്ത്രണത്തിലുള്ള അവസാന കേന്ദ്രമാണിത്. ഇവിടെനിന്ന് ഐഎസിനെ തുരത്തുന്നതിന് അമേരിക്കൻ പിന്തുണയുള്ള എസ്ഡിഎഫ് (സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്) സൈനികർ അന്തിമയുദ്ധം ആരംഭിച്ചത് കഴിഞ്ഞയാഴ്ചയാണ്. എസ്ഡിഎഫിനെ സഹായിക്കാനായി യുഎസ് വിമാനങ്ങൾ ബോംബാക്രമണം നടത്തുന്നുണ്ട്.
ബാഗുസിലെ ഒരു മോസ്കിൽ ബോംബുകൾ പതിച്ചതായി കുർദിഷ് ഭൂരിപക്ഷ എസ്ഡിഎഫ് പറഞ്ഞു. ഈ മോസ്ക് ഐഎസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ആയി പ്രവർത്തിച്ചുവരികയായിരുന്നു. ഐഎസ് മേഖലയിൽനിന്ന് 20,000 സിവിലിയന്മാർ കഴിഞ്ഞയാഴ്ചകളിൽ പലായനം ചെയ്തെന്നും ഇവർക്കായി കുർദുകൾ നിരവധി ക്യാന്പുകൾ തുറന്നിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
വ്യോമാക്രമണം: സിറിയയിൽ 70 മരണം
11:05 PM Feb 12, 2019 | Deepika.com