ഓഹരി അവലോകനം / സോണിയ ഭാനു
ആഗോള സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെ പുതിയ സംഭവവികാസങ്ങൾ ഏഷ്യൻ-യൂറോപ്യൻ ഓഹരിവിപണികളിൽ കരിനിഴൽ പരത്തുന്നു. സാമ്പത്തികവളർച്ച നടപ്പു വർഷവും അടുത്ത വർഷവും മുരടിക്കുമെന്ന യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ വെളിപ്പെടുത്തൽ നിക്ഷേപ മേഖലയിൽ ആശങ്ക ഉളവാക്കുന്നു. ഇതിനിടെ യു എസ്-ചൈന കൂടികാഴ്ചയ്ക്ക് നീക്കം നടത്തിയിട്ടില്ലെന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന വാണിജ്യമേഖലയ്ക്ക് കനത്ത വെല്ലുവിളിയാവും.
ഇന്ത്യൻ ഓഹരിവിപണി പ്രതിവാരനേട്ടത്തിലാണ്. കേന്ദ്രബാങ്ക് പലിശനിരക്കിൽ വരുത്തിയ മാറ്റം സെൻസെക്സിലും നിഫ്റ്റിയിലും ചാഞ്ചാട്ടമുളവാക്കി. ആർബിഐ പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. ബോംബൈ സൂചിക 77 പോയിന്റും നിഫ്റ്റി 51 പോയിന്റും ഉയർന്നു.
നിഫ്റ്റി അഞ്ചു മാസത്തിനിടയിലെ ഏറ്റവും മികച്ച തലത്തിലേക്കു പ്രവേശിച്ചത് നിക്ഷേപകരെ ആവേശം കൊള്ളിച്ചു. സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ മികവ് നിലനിർത്താൻ സാധ്യതയുണ്ട്.
മുൻവാരത്തിലെ 10,893 പോയിന്റിൽനിന്ന് 11,000 ലെ പ്രതിരോധം മറികടന്ന് 11,118 വരെ ഉയർന്ന് സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും മികച്ച തലം ദർശിച്ച നിഫ്റ്റി വാരാന്ത്യം 10,944 പോയിന്റിലാണ്. ഈ വാരം 11,096ലാണ് ആദ്യതടസം. ഇത് മറികടക്കാനായാൽ 11,249 നെ സൂചിക ലക്ഷ്യമാക്കി നീങ്ങും. അതേസമയം, വിപണിക്ക് തിരിച്ചടി നേരിട്ടാൽ 10,812 ലും 10,681 ലും താങ്ങ് പ്രതീക്ഷിക്കാം.
ബോംബെ സെൻസെക്സ് 35,469ൽനിന്ന് 37,170 റേഞ്ചിലേക്ക് മുന്നേറിയ ശേഷം വാരാന്ത്യം 36,546ലാണ്. അനുകൂല വാർത്തകൾക്ക് സൂചികയെ 37,050ലേക്കും തുടർന്ന് 37,555 പോയിന്റിലേക്കും ഉയർത്താനാവും.
മുൻനിരയിലെ പത്തിൽ എട്ട് കന്പനികളുടെയും വിപണി മൂല്യത്തിൽ മൊത്തം 53,741.36 കോടി രൂപയുടെ വർധന.
വിദേശ ഫണ്ടുകൾ 2,265.23 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഫോറെക്സ് മാർക്കറ്റിൽ രൂപ 71.46ൽനിന്ന് 71.82 വരെ ദുർബലമായ ശേഷം വാരാവസാനം 71.15ലാണ്. ഈ വാരം രൂപയ്ക്ക് താങ്ങ് 70.84ലാണ്. ഡോളറിന് ഡിമാൻഡ് ഉയർന്നാൽ വിനിമയനിരക്ക് 72.01 ലേക്കും തുടർന്ന് 72.40 ലേക്കും സഞ്ചരിക്കാം.
യൂറോപ്പിൽനിന്ന് പുറത്തുവന്ന സാന്പത്തികമാന്ദ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ക്രൂഡ് ഓയിൽ വില ഇടിച്ചു. രാജ്യാന്തര മാർക്കറ്റിൽ എണ്ണവില ബാരലിന് 55.33 ഡോളറിൽനിന്ന് 55.57 വരെ ഉയർന്ന ശേഷം 51.97 ഡോളറായി. വാരാന്ത്യം എണ്ണ വില 52.70 ഡോളറിലാണ്. 51.63ൽ താങ്ങ് നിലനിൽക്കുന്ന ക്രൂഡ് മുന്നേറിയാൽ 54.20 ൽ തടസം നേരിടാം.
എൻഡിഎ സർക്കാരിന്റെ അവസാനത്തെ പാർലമെന്റ് സമ്മേളനമാണ് നടക്കുന്നത്. ബജറ്റിൽ കർഷകർക്കും താഴ്ന്ന ഇടത്തരക്കാർക്കുംവേണ്ടി വമ്പിച്ച പ്രഖ്യാപനങ്ങൾ പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തി. ബുധനാഴ്ചയാണ് പാർലമെന്റ് സമ്മേളനം അവസാനിക്കുന്നത്. തെരഞ്ഞടുപ്പിനുള്ള ഒരുക്കങ്ങൾ ഒരു വശത്ത് പുരോഗമിക്കുമ്പോൾ ധനകാര്യസ്ഥാപനങ്ങൾ അടുത്ത രണ്ടു മാസങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകൾ ഓഹരിസൂചികയുടെ ഗതിവിഗതികൾ നിയന്ത്രിക്കും.
കമ്പോളങ്ങളുടെമേൽ കരിനിഴലായി സാന്പത്തികമാന്ദ്യ സൂചനകൾ
12:29 AM Feb 11, 2019 | Deepika.com