കൊച്ചി: കൊച്ചിയിലും കായംകുളത്തും പ്രകൃതിവാതക വൈദ്യുതി ഉത്പാദനത്തിനു പദ്ധതി ആവിഷ്കരിക്കുമെന്ന് പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്(പിഎൽഎൽ) സിഎംഡി പ്രഭാത് സിംഗ്. എറണാകുളം പ്രസ്ക്ലബ്ബിൽ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡീസൽ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കൊച്ചിയിലെ ബിഎസ്ഇഎസ്, നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കായംകുളം എൻടിപിസി എന്നിവ പ്രകൃതിവാതക ഇന്ധന സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയാണ് പിഎൽഎൽ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾ പ്രാഥമികഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഡീസൽ, നാഫ്ത എന്നിവയെ അപേക്ഷിച്ച് പ്രകൃതി വാതകം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഉൽപാദനച്ചെലവ് വളരെ കുറവാണ്. യൂണിറ്റിന് ആറു രൂപയിൽ താഴെ മാത്രമേ വരികയുള്ളൂ.
കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈൻ പൂർത്തിയാകുന്നതോടെ കൊച്ചി എൽഎൻജി ടെർമിനലിന്റെ ശേഷിയുടെ 40 ശതമാനം ഉപയോഗപ്പെടുത്താനാകും. നിലവിൽ ടെർമിനലിന്റെ പത്ത് ശതമാനം ശേഷി മാത്രമേ ഉപയോഗപ്പെടുത്താൻ കഴിയുന്നുള്ളൂ. ജൂൺ മാസത്തോടെ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ പിന്തുണ ലഭിക്കുന്നുണ്ട്. ബംഗളൂരു വരെ പൈപ്പ് ലൈൻ പദ്ധതി നീട്ടുന്നതോടെ നാഷണൽ ഗ്യാസ് ഗ്രിഡുമായി കൊച്ചിക്ക് നേരിട്ടു ബന്ധവുമാകും.
കൊച്ചിയിലും ഗുജറാത്തിലെ ദഹേജിലും ഒരേ സമയമാണ് എൽഎൻജി ടെർമിനൽ പദ്ധതിക്ക് തുടക്കമിട്ടത്. ദഹേജിൽ ഇപ്പോൾ 110 ശതമാനം ശേഷിയിലാണ് ടെർമിനൽ പ്രവർത്തിക്കുന്നത്. ഗ്യാസ് ടെർമിനൽ രംഗത്തെ ലോകറിക്കാർഡാണിത്. അവിടെ കഴിഞ്ഞ ഒന്പത് വർഷത്തിനിടെ പ്രകൃതി വാതകവുമായി ആയിരം കപ്പലുകളാണ് എത്തിയത്. കൊച്ചിയിലാകട്ടെ, 2014ൽ ടെർമിനൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ എത്തിയത് 50 കപ്പലുകൾ മാത്രം. ഇതിനുപുറമേ സംസ്ഥാനത്ത് നാലു കേന്ദ്രങ്ങളിൽ ചെലവു കുറഞ്ഞ പ്രകൃതിവാതക സ്റ്റേഷനുകളും സ്ഥാപിക്കും.
കണ്ണൂർ, എടപ്പാൾ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. കൂടാതെ മത്സ്യഫെഡും, സിഫ്നെറ്റുമായി സഹകരിച്ച് മത്സ്യബന്ധന മേഖലയിൽ എൽഎൻജി ഘടിപ്പിച്ച ബോട്ടുകളും നിർമിക്കും. കൊച്ചി കേന്ദ്രമായി ആരംഭിക്കുന്ന എൽഎൻജി അക്കാഡമിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലും കായംകുളത്തും പ്രകൃതിവാതക വൈദ്യുതോത്പാദന പദ്ധതിയുമായി പെട്രോനെറ്റ്
11:12 PM Feb 02, 2019 | Deepika.com