വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള അടുത്ത ഉച്ചകോടി ഈ മാസാവസാനം വിയറ്റ്നാമിൽ നടത്തുമെന്നു മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. ആദ്യ ഉച്ചകോടി സിംഗപ്പൂരിലായിരുന്നു.
വിയറ്റ്നാമിലെ തീരനഗരമായ ഡാനാംഗിലാവും ഉച്ചകോടിയെന്നു ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ടു ചെയ്തു. ഉച്ചകോടിക്കു മുന്പായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് തത്കാലം ചർച്ചയൊന്നും നടക്കുന്നില്ലെന്ന് അഭിജ്ഞകേന്ദ്രങ്ങൾ പറഞ്ഞു.
ഉത്തരകൊറിയയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് തയാറാണെന്ന് വ്യാഴാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധി സ്റ്റീവ് ബിഗൻ സ്റ്റാൻഫഡിൽ ഒരു പ്രസംഗത്തിൽ പറഞ്ഞു. ഉത്തരകൊറിയയെ ഞങ്ങൾ ആക്രമിക്കില്ല. ഉത്തരകൊറിയയിലെ ഇപ്പോഴത്തെ ഭരണം അട്ടിമറിക്കാനും പദ്ധതിയില്ല- അദ്ദേഹം വ്യക്തമാക്കി.
ഉത്തരകൊറിയയും യുഎസും തമ്മിലുള്ള ബന്ധം അടുത്തയിടെ അല്പംകൂടി മെച്ചപ്പെട്ടിട്ടുണ്ട്. ആണവ നിരായുധീകരണം സംബന്ധിച്ചും തങ്ങളുടെ കൈയിലുള്ള ആണവായുധങ്ങൾ സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ നൽകാൻ പ്യോഗ്യാംഗ് തയാറാവണമെന്നു യുഎസ് ആവശ്യപ്പെട്ടു. ഇതേസമയം കിം ജോംഗ് ഉൻ ആവശ്യപ്പെട്ടതുപോലെ ദക്ഷിണകൊറിയയിലെ യുഎസ് സേനയെ പിൻവലിക്കാൻ ട്രംപ് തയാറാവില്ലെന്ന് ബീഗൻ അറിയിച്ചു.
ട്രംപ്- കിം ഉച്ചകോടി വിയറ്റ്നാമിൽ
12:06 AM Feb 02, 2019 | Deepika.com