അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ, ചരിത്രം കുറിക്കുന്ന പ്രഥമ യുഎഇ സന്ദർശനത്തിന്റെ ചുക്കാൻ പിടിക്കുന്നവരിൽ മലയാളികളും. ഗതാഗതം, വാർത്താവിനിമയം, വിതരണം എന്നിവ മുതൽ ലോഗോയും ഗാനങ്ങളും വരെയുള്ള എല്ലാ മേഖലകളിലും മലയാളികളുടെ സജീവ സാന്നിധ്യം. അറബ് മേഖലയിലെ മാർപാപ്പയുടെ പ്രഥമ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പയും സംഘവും നാളെ രാത്രി അബുദാബിയിലെത്തും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് റോമിലേക്കുള്ള മടക്കം.
അബുദാബിയിലെ പ്രമുഖ ഡോക്ടറും ഇരിങ്ങാലക്കുട സ്വദേശിയുമായ ഡോ. റേ പെരേരയാണ് ഗൾഫിലും വിദേശത്തു നിന്നുമെത്തുന്ന ഒന്നേകാൽ ലക്ഷത്തിലേറെ വിശ്വാസികൾക്ക് മാർപാപ്പ ദിവ്യബലി അർപ്പിക്കുന്ന സഈദ് സ്പോർട്സ് സിറ്റിയിലേക്ക് എത്തിക്കുന്നതിന്റെ പൊതുവായ ചുമതല. ഡോ. പെരേരയെ നിയോഗിക്കാനുള്ള അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിലെ മലയാളി വൈദികനായ ഫാ. ജോണ്സണ് കെ. ജോസഫിന്റെ നിർദേശമാണ് അധികൃതർ സ്വീകരിച്ചത്. ആഴത്തിലുള്ള ദൈവവിശ്വാസത്തിലൂടെ കൈവന്ന ദൈവകൃപയാണ് പുതിയ നിയോഗമെന്ന് ഡോ. പെരേര പറഞ്ഞു.
മാർപാപ്പയുടെ ദിവ്യബലിയുടെ ഭാഗമായുള്ള വാർത്താവിതരണ, വിനിമയ സംവിധാനങ്ങളുടെ പ്രധാന നടത്തിപ്പും മലയാളികൾക്കാണ്. കാഞ്ഞിരപ്പള്ളി സ്വദേശി ജോർജ് ജേക്കബ് മണ്ണംപ്ലാക്കലിന്റെ ഉടമസ്ഥതയിലുള്ള ദുബായിലെ ജേക്കബ്സണ്‍സ് കന്പനിയാണു വാർത്താവിനിമയ സംവിധാനങ്ങൾ ഒരുക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലൊന്ന്. മറ്റു നിരവധി മലയാളികളും ഒരുക്കങ്ങളുടെ പിന്നിലുണ്ട്.
ചരിത്രമാകും കൂട്ടായ്മ, സൗജന്യ ബസ്
യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മയാണു മാർപാപ്പയുടെ ദിവ്യബലിക്കായി അബുദാബിയിൽ ഒത്തുചേരുക. ഗൾഫ് മേഖലയിലെ പത്തു ലക്ഷത്തോളം വരുന്ന വിശ്വാസികൾക്ക് താത്പര്യമുണ്ടെങ്കിലും സ്ഥലപരിമിതി മൂലം 1,35,000 പേർക്കു മാത്രമാണു പാസ് മൂലം പ്രവേശനം. കുർബാനയ്ക്കെത്തുന്ന വിശ്വാസികൾ നിർദിഷ്ട ഹബുകളിൽ നേരത്തെയെത്തി സർക്കാരിന്റെ സൗജന്യ ബസുകളിൽ കയറി സ്റ്റേഡിയത്തിലെത്തണം.
സുരക്ഷ കർക്കശം
ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യബലിക്കായി ചൊവ്വാഴ്ച രാവിലെ അബുദാബി സഈദ് സ്പോർട്സ് സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് കർശന സുരക്ഷ. സർക്കാരിന്റെ ഷട്ടിൽ സർവീസുകളിൽ സ്റ്റേഡിയത്തിൽ നേരത്തെ എത്തിയാൽ സുരക്ഷാ പരിശോധന എളുപ്പമാകുമെന്ന് സംഘാടകർ അറിയിച്ചു. പാസ് ഇല്ലാത്തവരെ ആരെയും ഷട്ടിൽ ബസുകളിലും സ്റ്റേഡിയത്തിലും പ്രവേശിപ്പിക്കില്ല.
വെള്ളം ഭക്ഷണം
സ്റ്റേഡിയത്തിന് പുറത്തെ സുരക്ഷാ പരിശോധന ഗേറ്റ് വരെ ഭക്ഷണവും വെള്ളവും കൊണ്ടുവരാനാകും. രാവിലെ എട്ടു വരെയും ദിവ്യബലിക്കു ശേഷവും സ്റ്റേഡിയത്തിൽ ഭക്ഷണം നൽകുന്നുണ്ട്. വിശ്വാസികൾക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾക്കും സ്പോർട്സ് കോംപ്ലക്സിൽ സൗകര്യമുണ്ട്.
അബലർക്ക് തുണ
പ്രായം ചെന്നവർ, ഗർഭിണികൾ, കുട്ടികൾ, വൈകല്യം ഉള്ളവർ തുടങ്ങിയവർക്ക് സ്റ്റേഡിയത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രത്യേക വാഹനങ്ങളിൽ ഇവരെ ഇരിപ്പിടങ്ങളിലെത്തിക്കും. രക്ഷിതാക്കൾക്കും അനുഗമിക്കാം.
പ്രത്യേക പ്രാർഥനകൾ
മാർപാപ്പയുടെ ദിവ്യബലിക്ക് നേരത്തെ എത്തുന്നവർക്ക് കൊന്ത നമസ്കാരം അടക്കമുള്ള പ്രാർഥനകൾക്ക് സൗകര്യമുണ്ടാകും. പ്രത്യേക പ്രാർഥനാ ഗാനങ്ങളും ഗായകസംഘം ആലപിക്കും.
ടെലിഫോണ്‍ സഹായവും
ഫ്രാൻസിസ് മാർപാപ്പയുടെ പരിപാടികൾക്കെത്തുന്ന വിവിധ ഭാഷകൾ സംസാരിക്കുന്നവർക്കായി പ്രത്യേക ടെലിഫോണ്‍ സഹായം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. അറബി, ഇംഗ്ലീഷ് തുടങ്ങി മലയാളത്തിൽ വരെ ടെലിഫോണിൽ വിളിച്ച് സംശയങ്ങളും സഹായങ്ങളും ചോദിക്കാനാകും. ഇതിനു നേതൃത്വം ന ൽകുന്നതു മലയാളി ഉടമസ്ഥ ത യിലുള്ള ജേക്കബ്സൺസ് ക ന്പനിയാണ്.
പാപ്പാമൊബീൽ എത്തും
വത്തിക്കാനിൽ നിന്ന് വിമാന മാർഗം എത്തിക്കുന്ന പാപ്പാ മൊബീൽ വാഹനത്തിലാകും ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളുടെ തൊട്ടടുത്തെത്തുക. പൊതുദിവ്യബലിക്കു മുന്നോടിയായി സ്റ്റേഡിയത്തിനുള്ളിലെ വിവിധ മേഖലകളായി തിരിച്ച വേലിക്കെട്ടുകൾക്കിടയിലൂടെ മാർപാപ്പ വാഹനത്തിൽ വിശ്വാസികളുടെ അടുത്തുകൂടി വന്ന് ആശീർവാദം നൽകും. തുടർന്നാണു ദിവ്യബലിയർപ്പണം.
മാർപാപ്പയുടെ യുഎഇ സന്ദർശനം ; ചുക്കാൻ പിടിക്കുന്നവരിൽ മലയാളികളും
12:23 AM Feb 01, 2019 | Deepika.com