ബെയ്ജിംഗ്: ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) അംഗത്വം ലഭിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കു വിലങ്ങുതടിയായി വീണ്ടും ചൈന. എൻഎസ്ജി അംഗത്വം ലഭിക്കണമെങ്കിൽ ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഇന്ത്യ ഒപ്പിടണമെന്ന നിലപാട് ചൈന ആവർത്തിച്ചു. എൻടിപിയിൽ ഒപ്പിടാത്ത രാജ്യങ്ങൾക്ക് എൻഎസ്ജി അംഗത്വം നൽകാറില്ല എന്നതിനാൽ ഇന്ത്യയുടെ ആവശ്യത്തിൽ ശ്രദ്ധയോടെയുള്ള ചർച്ചകൾ ആവശ്യമാണെന്നും ചൈന പറഞ്ഞു.
എൻഎസ്ജിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത യോഗം ഇന്നലെ ബെയ്ജിംഗിൽ സമാപിച്ചിരുന്നു. ലോകസമാധാനത്തിനും സുരക്ഷയ്ക്കുമായി എൻഎസ്ജിയുടെ ഉത്തരവാദിത്വങ്ങൾ ഒരുമിച്ച് പൂർത്തിയാക്കാൻ അംഗരാജ്യങ്ങൾ തീരുമാനിച്ചതായി യോഗതീരുമാനങ്ങൾ വിശദീകരിച്ച ചൈനീസ് വിദേശകാര്യവക്താവ് ഗെൻ ഷുവാംഗ് പറഞ്ഞു.
എൻപിടി സംവിധാനം പൂർണ അർത്ഥത്തിൽ നടപ്പാക്കും. രാജ്യാന്തരതലത്തിൽ സന്പൂർണമായി ആണവനിർവ്യാപനം കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും യോഗം അറിയിച്ചു.
എൻഎസ്ജിയിൽ ഇന്ത്യയുടെ അംഗത്വംസംബന്ധിച്ച വിഷയം ചർച്ചചെയ്തോയെന്ന ചോദ്യത്തിന് എൻപിടിയുടെ കാര്യത്തിൽ അംഗരാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു ഗെൻ ഷുവാംഗിന്റെ മറുപടി.
ചൈനയുടെ എതിർപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും യുഎസും റഷ്യയും ഉൾപ്പെടെ രാജ്യങ്ങൾ ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തെ അനുകൂലിക്കുകയാണ്. എൻഎസ്ജി അംഗത്വത്തിന് ഇന്ത്യയ്ക്കു പിന്നാലെ പാക്കിസ്ഥാനും അപേക്ഷ നൽകിയിരുന്നു.
എൻഎസ്ജി അംഗത്വം: എൻപിടിയിൽ ഇന്ത്യ നിർബന്ധമായും ഒപ്പിടണം: ചൈന
12:12 AM Feb 01, 2019 | Deepika.com