തിരുവനന്തപുരം: പ്രളയത്തിൽപ്പെട്ടവർക്ക് ബാങ്ക് വായ്പ വഴി ഉപജീവനമാർഗം പുനരാരംഭിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ‘ഉജ്ജീവന സഹായ പദ്ധതി’ സംബന്ധിച്ച് ബാങ്കുകൾ ഉന്നയിച്ച ആശങ്കകളിൽ വ്യക്തത വരുത്തി ഒരാഴ്ചയ്ക്കുള്ളിൽ ജില്ലാതലത്തിൽ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങൾ, കടകൾ എന്നിവയ്ക്കുണ്ടായ നഷ്ടം സംബന്ധിച്ച് വ്യവസായവകുപ്പ് വിശദാംശങ്ങൾ നേരത്തെ ശേഖരിച്ചിട്ടുണ്ട്. വായ്പ സംബന്ധിച്ച് വ്യക്തത വരുത്തിയ സാഹചര്യത്തിൽ അടുത്തയാഴ്ച കൊണ്ട് വായ്പ അനുവദിക്കാൻ സാഹചര്യമുണ്ടാകും. പദ്ധതിയിലേക്ക് പുതിയ അപേക്ഷകൾ മാർച്ച് 31 വരെ സ്വീകരിക്കാനും ബാങ്കുകൾക്ക് സംസ്ഥാനതല ബാങ്കിംഗ് സമിതി നിർദേശം നല്കും. ഇതു സംബന്ധിച്ച ഏകോപനത്തിന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രളയദുരിതത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് സർക്കാർ വച്ചുകൊടുക്കുന്ന വീടുകൾ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
മുപ്പത് ശതമാനം മുതൽ 74 ശതമാനം വരെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം ഒറ്റ ഗഡുവായി നല്കാനും തീരുമാനമായി. എംപിമാരുടെ പ്രളയദുരിതാശ്വാസ ഫണ്ട് ഏകോപിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കേണ്ട 804 കോടി രൂപയുടെ കുടിശിക കേന്ദ്രത്തിൽനിന്ന് ലഭ്യമാക്കാൻ അടിയന്തര തുടർനടപടി സ്വീകരിക്കാനും തീരുമാനമായി.
ഉജ്ജീവന സഹായ പദ്ധതി; വായ്പാനടപടി ത്വരിതപ്പെടുത്തും
10:58 PM Jan 28, 2019 | Deepika.com