മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ജനപ്രീതിയിൽ വൻ ഇടിവ്. പുടിൻ സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയിൽ 33 ശതമാനം ഇടിവ് ഉണ്ടായെന്നു റഷ്യയിലെ പബ്ലിക് ഒപ്പീനിയൻ റിസർച്ച് സെന്റർ നടത്തിയ സർവേയിൽ വ്യക്തമായി. 2006നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
മോസ്കോയിലെ ലെവാഡ സെന്റർ എന്ന മറ്റൊരു സംഘടന നടത്തിയ സർവേയിലും പുടിന്റെ റേറ്റിംഗ് 89ൽനിന്ന് 63ലേക്കു താണതായി കണ്ടെത്തി. യുക്രെയിനിലെ ക്രൈമിയ റഷ്യ പിടിച്ചെടുത്തതിനു പിന്നാലെ 2015ൽ പുടിന്റെ ജനപ്രീതി 71 ശതമാനത്തിലേക്ക് ഉയർന്നിരുന്നു.
സാന്പത്തികവളർച്ച മന്ദഗതിയിലായതും വിരമിക്കൽ പ്രായം വർധിപ്പിച്ചതും അടക്കമുള്ള കാര്യങ്ങളാണ് ഇടിവിനു കാരണമെന്ന് അനുമാനിക്കപ്പെടുന്നു. സിറിയയിൽ റഷ്യ നടത്തുന്ന സൈനിക ഇടപെടൽ വലിയ സാന്പത്തിക ബാധ്യത സൃഷ്ടിച്ചു. യുക്രെയിനുമായുള്ള പ്രശ്നങ്ങൾ മൂലം റഷ്യക്കെതിരേ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധങ്ങളും സാന്പത്തിക വളർച്ച കുറയ്ക്കുന്നു. അടുത്തിടെ യുക്രെയിനിന്റെ മൂന്നു കപ്പലുകൾ റഷ്യ പിടിച്ചെടുത്തിരുന്നു. ഇതോടെ ഉപരോധങ്ങൾ അടുത്തകാലത്തു നീക്കപ്പെടുമെന്ന പ്രതീക്ഷ ഇല്ലാതായി.
പുടിന്റെ ജനപ്രീതിയിൽ ഇടിവ്
12:49 AM Jan 24, 2019 | Deepika.com