മുംബൈ: കഴിഞ്ഞ സാന്പത്തിക വർഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ സാന്പത്തിക വളർച്ച കേരളത്തിലെന്നു സ്വകാര്യ റേറ്റിംഗ് ഏജൻസി. ചില്ലറ വിലക്കയറ്റത്തിൽ കേരളം മുൻ പന്തിയിലുമാണ്.
വലുതും ഇടത്തരവുമായ 17 സംസ്ഥാനങ്ങളെ താരതമ്യം ചെയ്താണു ക്രിസിൽ റിസർച്ച് റിപ്പോർട്ട് തയാറാക്കിയത്. 2017-18-ലെ കേരളത്തിന്റെ ജിഡിപി വളർച്ച അഞ്ചു ശതമാനമാണ്. ഏറ്റവും മുന്നിൽ നിൽക്കുന്ന ബിഹാറിൽ 11.3 ശതമാനം വളർച്ച ഉണ്ടായി. ഗുജറാത്തിൽ 11.1ശതമാനവും.
ചില്ലറ വിലക്കയറ്റം കേരളത്തിലാണ് ഏറ്റവും കൂടുതൽ - ആറുശതമാനം. 2.2 ശതമാനം മാത്രം വിലക്കയറ്റവുമായി ഒഡീഷ അക്കാര്യത്തിൽ ഏറ്റവും മികച്ചതായി. സംസ്ഥാനത്തിന്റെ ധനകമ്മി കഴിഞ്ഞ വർഷം സംസ്ഥാന ജിഡിപിയുടെ 3.4 ശതമാനമായിരുന്നു. 2013-17 കാലയളവിലെ ശരാശരി ധനകമ്മിയാകട്ടെ 3.9 ശതമാനവും.
ധനകമ്മി കൂടിയതുമൂലം സംസ്ഥാന കടവും വർധിച്ചു. സംസ്ഥാന ജിഡിപിയുടെ 31.6 ശതമാനം വരും കടം. വളർച്ചയിൽ അയൽ സംസ്ഥാനങ്ങൾ കേരളത്തെ ബഹുദൂരം പിന്നിലാക്കി. തമിഴ്നാട് 8.1-ഉം കർണാടകം 9.3 -ഉം ശതമാനം വളർന്നു. ആ രണ്ടു സംസ്ഥാനങ്ങളിലും ധനകമ്മി 2.8 ശതമാനമേ ഉള്ളൂ.
വളർച്ചയിൽ പിന്നോട്ടു പോയതു സംസ്ഥാന സർക്കാരിന്റെ വരുമാനത്തെ ബാധിക്കുകയും അതു കമ്മി വർധിപ്പിക്കുകയുമാണ്. ഇതുമൂലം കടബാധ്യത കൂടുന്നു. 2013-ൽ സംസ്ഥാന ജിഡിപിയുടെ 26.7 ശതമാനമായിരുന്നു കടം. അത് 2018-ൽ 31.6 ശതമാനമായി.
വളർച്ചയിൽ കേരളം ഏറ്റവും പിന്നിൽ
12:32 AM Jan 23, 2019 | Deepika.com