കാരക്കസ്: വെനസ്വെലൻ പ്രസിഡന്റ് നിക്കോളസ് മഡൂറോയ്ക്കെതിരേ സൈനിക അട്ടിമറിക്കു നീക്കം. കാരക്കാസിലെ സൈനിക കമാൻഡ് പോസ്റ്റിലെ സൈനികരാണ് പ്രസിഡന്റിനെ പുറത്താക്കുമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടത്.
വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായതോടെ നാഷണൽ ഗാർഡ് ഔട്ട്പോസ്റ്റിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത സൈനികരെ അറസ്റ്റ് ചെയ്തെ ന്ന പ്രസ്താവനയുമായി പ്രതിരോധമന്ത്രി വ്ളാദിമിർ പഡ്രീനോ രംഗത്തെത്തി. ഇതിനിടെ പ്രസിഡന്റിന്റെ വസതിക്ക് രണ്ടു കിലോമീറ്റർ അകലെ തെരുവിൽ പ്രതിഷേധിക്കാനെത്തിയവരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു. നിരവധി വാഹനങ്ങൾക്കു പ്രതി ഷേധക്കാർ തീയിട്ടു.
പ്രസിഡന്റ് മഡൂറയെ താഴെയിറക്കാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണം. പ്രക്ഷോഭം തെരുവിലേക്കു വ്യാപിപ്പിക്കൂ എന്ന് സെർജന്റ് ഫിഗറ എന്നു സ്വയം പരിചയപ്പെടുത്തുന്ന സൈനിക ഉദ്യോഗസ്ഥൻ അഭ്യർഥിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ, സൈനിക വാഹനങ്ങളുടെ നീക്കങ്ങളോ സംഘം ചേർന്നുള്ള സൈനികരുടെ ആഹ്വാനമോ വീഡിയോയിൽ ഇല്ല. അതിനാൽ, വാർത്താവിനിമയ മന്ത്രാലയം ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
രണ്ടാം തവണ വെനസ്വെലൻ പ്രസിഡന്റായി മഡൂറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ഈ വർഷം ജനുവരി പത്തിനാണ്. പ്രതിപക്ഷത്തിനു പാർലമെന്റിൽ ഭൂരിപക്ഷമുള്ളതുകൊണ്ട് സുപ്രീംകോടതിയിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങുകൾ. 2025 വരെ മഡൂറോയ്ക്കു കാലാവധിയുണ്ട്. വ്യാപക ആക്ഷേപങ്ങൾ ഉയർന്നതിനെത്തുടർന്ന് മഡൂറോയ്ക്കെതിരേ അമേരിക്കയും യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ സാന്പത്തിക യുദ്ധം തന്നെ അധികാരഭ്രഷ്ടനാക്കാൻ പ്രേരിപ്പിക്കുകയാണെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മഡൂറോ പറഞ്ഞിരുന്നു.
വെനസ്വെലയിൽ സൈനിക അട്ടിമറിക്കു നീക്കം
12:28 AM Jan 22, 2019 | Deepika.com