തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസ് ഗ്രൂപ്പിന്റെ ഭാഗവും ചെലവു കുറഞ്ഞ വിമാന സർവീസുമായ സ്കൂട്ട് എയർലൈൻ തിരുവനന്തപുരത്തുനിന്നു കോയന്പത്തൂരിലേക്കും വിശാഖപട്ടണത്തിലേക്കും സർവീസ് ആരംഭിക്കും. പുതിയ റൂട്ടുകൾ സഹോദര എയർ ലൈനായ സിൽക്ക് എയർ, സ്കൂട്ടിനു കൈമാറും. ഇതോടെ തിരുവനന്തപുരത്തുനിന്നും വിശാഖപട്ടണത്തു നിന്നും സിംഗപ്പൂരിലേക്ക് നേരിട്ട് നോണ്‍ സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഏക എയർലൈനായി സ്കൂട്ട് മാറും. തിരുവനന്തപുരം - സിംഗപ്പൂർ സർവീസ് ഈ വർഷം മേയ് ഏഴിനും കോയന്പത്തൂരിൽനിന്നും വിശാഖപട്ടണത്തിൽനിന്നും ഉള്ള സർവീസ് ഒക്ടോബർ 27നും ആരംഭിക്കും.
കൊച്ചി, അമൃത്സർ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലക്നൗ, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളിൽനിന്ന് സ്കൂട്ട് സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി, തിരുവനന്തപുരം, കോയന്പത്തൂർ, വിശാഖപട്ടണം ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പോയിന്റിൽ നിന്നും പരിമിതകാല ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ 27 നഗരങ്ങളിലേക്ക് നികുതി ഉൾപ്പെടെ വണ്‍വേ പ്രമോഷണൽ ഫെയർ ആണ് ഓഫർ. ഇക്കോണമി ക്ലാസിന് 4500 രൂപ മുതലാണ് ഓഫർ നിരക്ക്.
പുതിയ മൂന്നു നഗരങ്ങളോടെ സ്കൂട്ട് അതിന്റെ വളർച്ചയുടെ ഒരു പുതിയ പാത തുറന്നിരിക്കുകയാണെന്ന് ചീഫ് കൊമേഴ്സ്യൽ ഓഫീസർ വിനോദ് കണ്ണൻ പറഞ്ഞു. സ്കൂട്ടിൽ ഇതിനകം 60 ദശലക്ഷം പേർ യാത്ര ചെയ്തിട്ടുണ്ട്. 18 അത്യാധുനിക വൈഡ് ബോഡി ബോയിംഗ് 787 ഡ്രീംലൈനറുകളും 29 പുതിയ എയർ ബസ് എ 320 ഫാമിലി വിമാനങ്ങളും ഉൾപ്പെടെ സ്കൂട്ടിന് സ്വന്തമാണ്. മേയ് എഴിന് ആരംഭിക്കുന്ന തിരുവനന്തപുരം-സിംഗപൂർ ഫ്ലൈറ്റ് ടിആർ 531 രാത്രി 10.40-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പുലർച്ചെ 5.35ന് സിംഗപൂരിലെത്തും. മടക്കയാത്ര രാത്രി എട്ടിനാണ്. ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
സ്കൂട്ട് എയർലൈൻ തിരുവനന്തപുരത്തുനിന്നു പുതിയ സർവീസ് ആരംഭിക്കുന്നു
12:30 AM Jan 21, 2019 | Deepika.com