ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിടാനുള്ള(ബ്രെക്സിറ്റ്) നീക്കത്തിൽനിന്നു പിന്മാറണമെന്നും ഇയുവിൽ തുടരണമെന്നും ബ്രിട്ടനോട് ജർമൻ നേതാക്കളുടെ അഭ്യർഥന.
ചാൻസലർ ആംഗല മെർക്കലിന്റെ പിൻഗാമിയായി സിഡിയു പാർട്ടി നേതൃത്വത്തിലെത്തിയ അനഗ്രറ്റ് ക്രാംപ് കാരൻബൗവും രണ്ടു ഡസനിലധികം പ്രമുഖ രാഷ്ട്രീയ, ബിസിനസ് നേതാക്കളും കലാകാരന്മാരും ബ്രിട്ടീഷ് ജനതയെ അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തിലാണ് ബ്രെക്സിറ്റ് നീക്കം ഉപേക്ഷിക്കണമെന്നു നിർദേശിച്ചത്. കത്ത് ടൈംസ് പത്രം പ്രസിദ്ധീകരിച്ചു.
ഏതു തീരുമാനത്തിൽനിന്നും പിന്മാറാം. നിങ്ങൾക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണ്. നിങ്ങളെക്കൂടാതെ യൂറോപ്പ് ഇന്നത്തെ നിലയിലായിരിക്കില്ല.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷവും ജർമനിയെ ബ്രിട്ടൻ കൈവിട്ടില്ലെന്നും യൂറോപ്പിലെ പരമാധികാര രാഷ്ട്രങ്ങളുടെ ഗണത്തിലേക്ക് സ്വാഗതം ചെയ്തുവെന്നും കത്തിൽ അനുസ്മരിക്കുന്നു.
വ്യക്തമായ വ്യവസ്ഥകളും കരാറുമില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കാൻ തുനിഞ്ഞാൽ യൂറോപ്പും ജർമനിയും മാന്ദ്യത്തിലേക്കു നീങ്ങുമെന്ന് കത്തിൽ ഒപ്പിട്ടവരിൽ ഒരാളായ ജർമൻ ഇൻഡസ്ട്രീസ് ഫെഡറേഷൻ പ്രസിഡന്റ് ഡിയറ്റർ കെംഫ് പറഞ്ഞു.
ആദ്യ ബ്രെക്സിറ്റ് കരാർ വൻ ഭൂരിപക്ഷത്തോടെ ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസ് തള്ളിയതിനെത്തുടർന്ന് രണ്ടാമതൊരു കരാർ(പ്ളാൻബി) തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണു പ്രധാനമന്ത്രി തെരേസാ മേ.
ഈ കരാറിന് സ്വന്തം പാർട്ടിയിലെയും മറ്റു പാർട്ടികളിലെയും എംപിമാരുടെ പിന്തുണ സമാഹരിക്കാനുള്ള ശ്രമത്തിലാണു മേയും കാബിനറ്റ് അംഗങ്ങളും.
എന്നാൽ പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ഇടഞ്ഞുനിൽക്കുന്നതിനാൽ രണ്ടാമത്തെ കരാറും പാസാക്കാനാവുമോ എന്ന കാര്യം സംശയത്തിലാണ്. കരാർ കൂടാതെ മാർച്ച് 29നുബ്രെക്സിറ്റ് നടപ്പാക്കിയേക്കാമെന്ന സാധ്യതയും തള്ളിക്കളയാനാവില്ല. രണ്ടാമതൊരു ഹിതപരിശോധന നടത്തണമെങ്കിൽ ഇനിയും ഒരു വർഷത്തെ സാവകാശം വേണ്ടിവരുമെന്നു നേരത്തെ സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നു.
ബ്രെക്സിറ്റ് നമുക്കു വേണ്ട: ബ്രിട്ടനോടു ജർമനി
11:34 PM Jan 18, 2019 | Deepika.com