കൊച്ചി: വരുമാനനേട്ടത്തിനായി കൊച്ചി മെട്രോയിൽ സ്വീകരിച്ച മാർഗങ്ങൾ ജലമെട്രോ പദ്ധതിയിലും നടപ്പാക്കാനൊരുങ്ങി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). ടിക്കറ്റ് വരുമാനം കൊണ്ടുമാത്രം പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്നതിനാലാണ് ഇതര വരുമാനമാർഗങ്ങൾ ജലമെട്രോയിലും തേടുന്നത്. പരസ്യം പതിപ്പിക്കാൻ സൗകര്യമൊരുക്കി വലിയ തോതിൽ വരുമാനം കണ്ടെത്തുന്നതിനാണു പ്രഥമ പരിഗണന.
മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും എന്നപോലെ ജലമെട്രോയുടെ ടെർമിനലുകളിലും ബോട്ടുകളിലും പരസ്യം പതിപ്പിക്കുന്നതിനു സൗകര്യമൊരുക്കും. ടിക്കറ്റിംഗ് സംവിധാനം ഏതെങ്കിലും ഏജൻസികൾക്കു നല്കി വരുമാനം തേടുന്നതിനുള്ള ആലോചനയുമുണ്ട്. കൊച്ചി മെട്രോയുടെ ടിക്കറ്റിംഗ് സംവിധാനം ആക്സിസ് ബാങ്കിനാണു നൽകിയിരിക്കുന്നത്.
ജലമെട്രോയുടെ ടെർമിനലുകൾ ബ്രാൻഡ് ചെയ്തും വരുമാനം ലക്ഷ്യമിടുന്നുണ്ട്. ബ്രാൻഡ് ചെയ്യുന്ന കന്പനിയുടെ പേരിലായിരിക്കും ടെർമിനലുകൾ അറിയപ്പെടുക. ടെർമിനലിനുള്ളിൽ വാണിജ്യ, ധനകാര്യ സ്ഥാപനങ്ങൾക്കു സ്ഥലം നല്കിയും വരുമാനം പ്രതീക്ഷിക്കുന്നു. എടിഎം കൗണ്ടറുകൾ, കോഫി ഷോപ്പുകൾ, ചെറു റസ്റ്ററന്റുകൾ, മൊബൈൽ ഷോപ്പുകൾ, ബ്രാൻഡഡ് വസ്ത്ര സ്ഥാപനങ്ങൾ എന്നിവയ്ക്കാണു സ്ഥലം നല്കുന്നത്. ഊബർ, ഒല പോലുള്ള ഓണ്ലൈൻ ടാക്സി കന്പനികളുടെ കസ്റ്റമർ റിലേഷൻ സെന്ററുകൾക്കു സൗകര്യം നല്കുന്നതും ആലോചനയിലുണ്ട്.
വാട്ടർമെട്രോയുടെ പാർക്കിംഗ് സ്ഥലം ഏതെങ്കിലും ഏജൻസികൾക്ക് കരാർ വ്യവസ്ഥയിൽ വാഹനപാർക്കിംഗിനായി നല്കി അതുവഴിയും വരുമാനം ലക്ഷ്യമിടുന്നു. ഒഴിഞ്ഞ സ്ഥലങ്ങൾ ലീസ് വ്യവസ്ഥയിൽ പാട്ടത്തിനു നല്കും.
23 ബോട്ടുകളുമായി 2019 ഡിസംബറിൽ വാട്ടർ മെട്രോയുടെ ഒന്നാം ഘട്ടം കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ കെഎംആർഎൽ ആരംഭിച്ചിട്ടുണ്ട്. നിർമാണപ്രവൃത്തികൾ ഫെബ്രുവരിയിൽ തുടങ്ങും.
അനിൽ തോമസ്
ജലമെട്രോയിലും ഇതര വരുമാനമാർഗങ്ങൾ തേടുന്നു
10:36 PM Jan 18, 2019 | Deepika.com