ലണ്ടൻ: നേരിയ ഭൂരിപക്ഷത്തിൽ അവിശ്വാസപ്രമേയം അതിജീവിച്ച പ്രധാനമന്ത്രി തെരേസാ മേ ബ്രെക്സിറ്റ് പ്രതിസന്ധി മറികടക്കാൻ എംപിമാരുമായി ചർച്ച ആരംഭിച്ചു. പ്രതിപക്ഷ ലേബർ നേതാവ് ജെറമി കോർബിൻ സംഭാഷണത്തിനു വിസമ്മതിക്കുന്നത് പ്രശ്നപരിഹാരം അത്ര എളുപ്പമല്ലെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
മേ കൊണ്ടുവന്ന ബ്രെക്സിറ്റ് കരാർ ചൊവ്വാഴ്ച പാർലമെന്റ് വൻ ഭൂരിപക്ഷത്തോടെ തള്ളിയിരുന്നു. ഇതെത്തുടർന്ന് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയം പക്ഷേ പരാജയപ്പെട്ടു. പ്രമേയത്തെ 306 പേർ അനുകൂലിച്ചപ്പോൾ 325 പേർ എതിർത്തു.
അവിശ്വാസത്തെ അതിജീവിച്ച ഉടൻ തന്നെ മേ പ്ലാൻ ബി(ബദൽ ബ്രെക്സിറ്റ് കരാർ) സംബന്ധിച്ച് ചർച്ച ആരംഭിച്ചു. മുൻകരാറിൽ പരിഷ്കാരം വരുത്തിയ പ്ലാൻ ബി തിങ്കളാഴ്ച പാർലമെന്റിൽ വയ്ക്കുമെന്നു മേ അറിയിച്ചു. ഇതിന്മേൽ ചർച്ചയും വോട്ടെടുപ്പും ഈ മാസം 29നു നടക്കും.
പുതുക്കിയ കരാറിനു പിന്തുണ സമാഹരിക്കാനായി വിവിധ പാർട്ടികളിലെയും സ്വന്തം പാർട്ടിയിലെയും എംപിമാരുമായി മേയും കാബിനറ്റ് അംഗങ്ങളും ചർച്ച ആരംഭിച്ചു. ലിബറൽ ഡെമോക്രാറ്റ്, എസ്എൻപി നേതാക്കളുമായി ചർച്ച നടത്തിയെന്നു മേ പറഞ്ഞു.
എന്നാൽ ചർച്ചയ്ക്കുള്ള ക്ഷണം ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ നിരസിക്കുകയാണ്. കരാറില്ലാതെയുള്ള ബ്രെക്സിറ്റ് ഉണ്ടാവില്ലെന്ന് ഉറപ്പുതരണമെന്നാണ് കോർബിന്റെ ഉപാധി. ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പു നൽകാൻ മേ തയാറായില്ല. കിട്ടാവുന്നതിൽ മെച്ചമായ കരാറാണ് യൂറോപ്യൻ യൂണിയനു മായി ഉണ്ടാക്കിയതെന്നും ഇത് നിരാകരിക്കപ്പെട്ടാൽ കരാറില്ലാതെയുള്ള ബ്രെക്സിറ്റ് (യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിടുതൽ) നടപ്പാക്കേണ്ടിവരുമെന്നും നേരത്തെ മേ മുന്നറിയിപ്പു നൽകിയിരുന്നു. പ്രസ്തുത കരാർ വൻഭൂരിപക്ഷത്തോടെ ഹൗസ് ഓഫ് കോമൺസ് തള്ളിയ സാഹചര്യത്തിലാണു പ്ലാൻ ബിയുമായി മേ രംഗത്തെത്തുന്നത്. ഇവിടെയും വലിയ അയവുകൾക്കൊന്നും അവർ തയാറാവില്ലെന്നാണ് ഇതുവരെയുള്ള സൂചന.
സമവായം ഉണ്ടാക്കാനായില്ലെങ്കിൽ മാർച്ച് 29ന് യൂറോപ്യൻയൂണിയനിൽനിന്നു കരാർ കൂടാതെ ബ്രിട്ടൻ പിൻവാങ്ങേണ്ടി വന്നേക്കാം. അല്ലെങ്കിൽ മാർച്ച് 29 എന്ന സമയപരിധി നീട്ടുകയോ വീണ്ടും ഹിതപരിശോധന നടത്തുകയോ വേണ്ടിവന്നേക്കാം. സ്വാർഥതാത്പര്യം മാറ്റിവച്ച് രാജ്യതാത്പര്യം മുൻനിർത്തി പ്രവർത്തിക്കാൻ തെരേസാ മേ എംപിമാരോട് അഭ്യർഥിച്ചു.
സമവായ നീക്കവുമായി മേ, കോർബിൻ ഇടഞ്ഞുതന്നെ
11:50 PM Jan 17, 2019 | Deepika.com