ഡമാസ്കസ്: വടക്കൻ സിറിയയിലെ മൻബിജ് പട്ടണത്തിൽ ഐഎസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടു. മൻബിജിലെ ഒരു റസ്റ്ററന്റിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഒന്പതു സിവിലിയന്മാരും ഒരു യുഎസ് സൈനികനും ആറ് സിറിയൻ വിമത സൈനികരും(എസ്ഡിഎഫ്) കൊല്ലപ്പെട്ടെന്നു സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. ചാവേർ ആക്രമണത്തിൽ ഏതാനും യുഎസ് സൈനികർക്കു പരിക്കേറ്റെന്ന് മൻബിജിന്റെ ഭരണച്ചുമതലയുള്ള കുർദ് നേതൃത്വത്തിലുള്ള മൻബിജ് മിലിറ്ററി കൗൺസിൽ അറിയിച്ചു. സിറിയയിൽനിന്നു യുഎസ് സൈന്യം പിന്മാറ്റം ആരംഭിച്ചശേഷം ആദ്യമായാണ് ഇത്തരം ചാവേർ ആക്രമണം നടക്കുന്നത്.
യുഎസ് സൈന്യം പിന്മാറ്റം ആരംഭിച്ചതോടെ സിറിയയിലെ കുർദുകൾ അങ്കലാപ്പിലാണ്. കുർദിഷ് പോരാളികളെ ഭീകരരായി കണക്കാക്കുന്ന തുർക്കി അവർക്ക് എതിരേ ആക്രമണം നടത്തിയേക്കാമെന്നാണ് ആശങ്ക.
കുർദുകളെ തൊട്ടാൽ തുർക്കിക്ക് എതിരേ സാന്പത്തിക ഉപരോധ നടപടി എടുക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ താക്കീത് തുർക്കി തള്ളിക്കളഞ്ഞു. ഇതിനിടെ തുർക്കി-സിറിയ അതിർത്തിയിൽ സിറിയൻ മേഖലയോടു ചേർന്നു തുർക്കിയുടെ നിയന്ത്രണത്തിൽ സുരക്ഷിത മേഖല രൂപീകരിക്കണമെന്ന നിർദേശം കുർദുകൾ നിരാകരിച്ചു. യുഎൻ നിയന്ത്രണത്തിലുള്ള സുരക്ഷാ മേഖലയേ സമ്മതിക്കൂ എന്നു കുർദുകൾ വ്യക്തമാക്കി.
ഇതേസമയം സിറിയൻ സൈന്യത്തിനായിരിക്കണം പ്രദേശത്തിന്റെ നിയന്ത്രണമെന്നു സിറിയയുടെ സഖ്യകക്ഷിയായ റഷ്യ പറഞ്ഞു.
സിറിയയിൽ ഐഎസ് ആക്രമണം; 16 മരണം
12:37 AM Jan 17, 2019 | Deepika.com