ലണ്ടൻ: യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് കരാർ ഹൗസ് ഓഫ് കോമൺസിലെ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അനന്തര നടപടികളെക്കുറിച്ച് പ്രധാനമന്ത്രി തെരേസാ മേ ആലോചന തുടങ്ങി. പുതിയ തെരഞ്ഞെടുപ്പു വേണമെന്നാണു പ്രതിപക്ഷ ലേബർ പാർട്ടിയുടെ ആവശ്യം.
മേയുടെ ബ്രെക്സിറ്റ് കരാറിന് അനുകൂലമായി 193 പേരും എതിരായി 423 പേരും വോട്ട് ചെയ്യുമെന്നാണു സ്കൈ ന്യൂസിന്റെ പ്രവചനം. 95 വർഷത്തിനുള്ളിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണു തെരേസാ മേ സർക്കാർ നീങ്ങുന്നതെന്നു വോട്ടെടുപ്പിനു മണിക്കൂറുകൾക്കു മുന്പുള്ള റിപ്പോർട്ടിൽ ബ്ലൂംബർഗ് പറഞ്ഞു.
വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ തിങ്കളാഴ്ച പ്ലാൻ ബിയുമായി വീണ്ടും പ്രധാനമന്ത്രി സഭയെ അഭിമുഖീകരിക്കണം. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ തന്റെ കരാർ നിരസിക്കപ്പെട്ടാൽ ബ്രെക്സിറ്റ് ഇല്ലാതാവുകയോ കരാറില്ലാതെ നടപ്പാക്കുകയോ ചെയ്യേണ്ടിവരുമെന്നു മേ മുന്നറിയിപ്പു നൽകിയിരുന്നു.
ഇപ്പോഴത്തെ നിലയ്ക്ക് ഈ വർഷം മാർച്ച്29നാണു ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോരേണ്ടത്. ഇത് കരാറിന്റെ അടിസ്ഥാനത്തിലാണോ കരാറില്ലാതെയാണോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
ഇതിനിടെ കഴിഞ്ഞദിവസം സർക്കാർ വിപ്പ് ഗാരെത്ത് ജോൺസൻ രാജിവച്ചത് മേയ്ക്ക് തിരിച്ചടിയായി.
ബ്രെക്സിറ്റ്: മേയുടെ പരാജയം ഉറപ്പായി
12:01 AM Jan 16, 2019 | Deepika.com