ഡാലിയൻ: മയക്കുമരുന്നു കേസിൽ കാനഡക്കാരനായ പ്രതിക്ക് ചൈനീസ് കോടതി വധശിക്ഷ വിധിച്ചു. മയക്കുമരുന്നു കച്ചവടം നടത്തിയിട്ടില്ലെന്നും ടൂറിസ്റ്റായാണു ചൈനയിൽ എത്തിയതെന്നും പ്രതി റോബർട്ട് ലോയിഡ് ഷെല്ലൻബർഗ് (36) കോടതിയിൽ പറഞ്ഞു.
വടക്കുകിഴക്കൻ ചൈനീസ് നഗരമായ ഡാലിയനിലെ കോടതിമുറിയിൽ വിധി കേൾക്കാൻ കനേഡിയൻ എംബസി ഉദ്യോഗസ്ഥരും വിദേശ പത്രലേഖകരും എത്തിയിരുന്നു.
ചൈനീസ് ടെലികോം ഭീമൻ വാവേ കന്പനി മേധാവിയുടെ മകൾ മെംഗിനെ കാനഡ അറസ്റ്റ് ചെയ്തതിനെത്തുടർന്നു വഷളായ കാനഡ-ചൈനാ നയതന്ത്രബന്ധം കൂടുതൽ മോശമാക്കാൻ ഡാലിയൻ കോടതി വിധി ഇടയാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 2014ലാണ് ഷെല്ലൻബർഗ് അറസ്റ്റിലായത്. സു ക്വിംഗ് എന്ന ദ്വിഭാഷി തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് ഷെല്ലൻബർഗ് വാദിച്ചു. സുവിനെ മാപ്പുസാക്ഷിയായി കോടതിയിൽ വിസ്തരിച്ചു.
കഴിഞ്ഞ നവംബറിൽ ഷെല്ലൻബർഗിനെ കീഴ്ക്കോടതി 15 വർഷം തടവിനു ശിക്ഷിക്കുകയും കൈവശമുള്ള 2200 ഡോളർ പിടിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ശിക്ഷ കുറഞ്ഞുപോയെന്നു പറഞ്ഞ് പ്രോസിക്യൂട്ടർ ഡാലിയനിലെ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. വിധിക്കെതിരേ ഉയർന്ന കോടതിയിൽ പ്രതിക്ക് അപ്പീൽ നൽകാം. എന്നാൽ ശിക്ഷ വർധിപ്പിച്ചു നൽകിയ വിധികളിൽ പുനർവിചാരണ അപൂർവമാണെന്നു നിയമജ്ഞർ പറഞ്ഞു.
മയക്കുമരുന്നു കേസിൽ കാനഡക്കാരന് ചൈന വധശിക്ഷ വിധിച്ചു
11:43 PM Jan 14, 2019 | Deepika.com