ദോഹ: തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സൗദിയോട് ആവശ്യപ്പെടുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.
പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെത്തിയ പോംപിയോ സൗദിക്കു തിരിക്കും മുന്പ് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയിൽ ഖഷോഗി പ്രശ്നം സംസാരിക്കുമെന്നും പോംപിയോ പറഞ്ഞു.
ഒക്ടോബർ രണ്ടിന് തുർക്കിയിലെ കോൺസുലേറ്റിൽ വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ യുഎസിൽനിന്ന് എത്തിയ ഖഷോഗിയെ സൗദിയിൽനിന്നെത്തിയ സംഘം നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ഈസ്റ്റാംബൂളിലെ കോൺസുലേറ്റ് മന്ദിരത്തിൽ കൊലപാതകത്തിനുശേഷം മൃതദേഹം കഷണങ്ങളാക്കിയെന്നും ആരോപണമുണ്ട്. ആദ്യമൊക്കെ വധവാർത്തയെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ സൗദി ഒടുവിൽ 11 പേരെ അറസ്റ്റു ചെയ്തു. ഇവരിൽ അഞ്ചുപേർക്ക് വധശിക്ഷ നൽകണമെന്നു സൗദി പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഇറാനെതിരേ സൈനിക നടപടിക്ക് യുഎസ് ആലോചിച്ചെന്ന റിപ്പോർട്ടിന്മേൽ പ്രതികരിക്കാൻ പോംപിയോ വിസമ്മതിച്ചു.
ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കേണ്ട സമയമായെന്നും പോംപിയോ പറഞ്ഞു. യുഎസ് സഖ്യരാജ്യങ്ങളായ സൗദി, യുഎഇ, ബഹറിൻ, ഈജിപ്ത് എന്നിവ കഴിഞ്ഞ 19 മാസമായി ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഖത്തർ ഭീകരഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു, ഇറാനുമായി അടുക്കുന്നു എന്നിവയാണ് ആരോപണങ്ങൾ.
യുഎസുമായി സഖ്യത്തിലുള്ള ഖത്തർ ഈ ആരോപണം നിഷേധിക്കുകയാണ്.
ഖഷോഗിയുടെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കണം: സൗദിയോടു പോംപിയോ
12:46 AM Jan 14, 2019 | Deepika.com