റബർ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ മുഖ്യഉത്പാദക രാജ്യം തീരുമാനിച്ചു, അനുകൂല വാർത്തകൾ വരുംദിനങ്ങളിൽ ടോക്കോമിൽ റബറിനെ പ്രതിസന്ധിയിൽനിന്നു കരകയറ്റാം. കൊപ്രക്ഷാമം മില്ലുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക വെളിച്ചെണ്ണയ്ക്കു നേട്ടമായി. വീണ്ടും വിദേശ കുരുമുളകെത്തിയത് ആഭ്യന്തര മാർക്കറ്റിനെ തളർത്തി. ലേലകേന്ദ്രങ്ങളിൽ ഏലക്ക വീണ്ടും സുഗന്ധം പരത്തി. 1003 ഡോളറിനു മുകളിൽ ഇടം കണ്ടത്താൻ രാജ്യാന്തരതലത്തിൽ സ്വർണത്തിനായില്ല.
റബർ
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ കയറ്റുമതി നടത്തുന്ന തായ്ലൻഡ് വീണ്ടും ഉത്പാദനം വെട്ടി കുറയ്ക്കുന്നു. അഞ്ചു വർഷത്തിനിടെ മൂന്നാം തവണയാണ് ഇത്തരം ഒരു തീരുമാനമെടുക്കുന്നത്. 25 വർഷത്തിൽ കൂടുതൽ പ്രായമുള്ള മരങ്ങൾ വെട്ടിമാറ്റാനാണ് നീക്കം. ഇതു വഴി ഉത്പാദനത്തിൽ 30 മുതൽ 45ലക്ഷം ടൺ കുറവ് സംഭവിക്കും.
റബർവില 2010നു ശേഷം 50 ശതമാനം തായ്ലൻഡിനെ സാമ്പത്തിക ഞെരുക്കത്തിലാക്കി. ക്രൂഡ് ഓയിൽ വിലയിടിവ് സിന്തറ്റിക് റബർവില ആകർഷകമാക്കിയത് സ്വാഭാവിക റബറിനും തിരിച്ചടിയായി. ഏഷ്യൻ മാർക്കറ്റുകൾക്കു പുതുജീവൻ പകരാൻ ഇന്തോനേഷ്യയും മലേഷ്യയുമായി കൂടിയാലോചനകൾക്കുള്ള നീക്കത്തിലാണ് തായ്ലൻഡ്. തായലൻഡ് അവരുടെ മൊത്തം ഉത്പാദനത്തിൽ 90 ശതമാനവും കയറ്റുമതി നടത്തുകയാണ്.
ടോക്കോമിൽ റബർ ബുള്ളിഷ് ട്രൻഡിലാണ്. കിലോ 190 യെന്നിനു മുകളിൽ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. 205 യെന്നിലേക്കു ഉയരാനുള്ള നീക്കത്തിന് ക്രൂഡ് ഓയിൽ അവസരം ഒരുക്കാൻ ഇടയുണ്ട്. ഒപെക് ഉത്പാദനം കുറച്ചതും, യുഎസ്-ചൈന വ്യാപാരപ്രതിസന്ധിക്ക് അയവ് കണ്ടുതുടങ്ങിയതും റബറിനു നേട്ടമാകും.
സംസ്ഥാനത്ത് റബർ ഉത്പാദനം ഉയർന്നതോടെ കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ കൂടുതൽ ചരക്ക് വില്പനയ്ക്കെത്തി. ഇതിനിടെ ടയർ വ്യവസായികളിൽ നാലാം ഗ്രേഡ് ഷീറ്റ് വില 12,500ൽനിന്ന് 12,400ലേക്കു താഴ്ത്തി. അഞ്ചാം ഗ്രേഡ് 12,100 രൂപയിലാണ്. ലാറ്റക്സ് കിലോ 85 രൂപയിൽ കൈമാറ്റം നടന്നു.
നാളികേരം
വ്യവസായമേഖല കൊപ്ര ക്ഷാമത്തിന്റെ പിടിയിൽ. കഴിഞ്ഞ കുറെ മാസങ്ങളിലെ കാലാവസ്ഥാമാറ്റം നാളികേര ഉത്പാദനത്തെ ബാധിച്ചെങ്കിലും വിപണി കടുത്ത കൊപ്ര ക്ഷാമത്തെ അഭിമുഖീകരിക്കുന്നത് ആദ്യം. തമിഴ്നാട്ടിലെ മില്ലുകാർക്ക് ആവശ്യാനുസരണം കൊപ്ര ശേഖരിക്കാൻ കുറെ ദിസങ്ങളായി കഴിയുന്നില്ല. കേരളത്തിൽ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ അവർ നമ്മുടെ വിപണികളിൽ സജീവമല്ല, ഉത്പാദനച്ചെലവ് ഉയർന്നതാണ് ഇവിടെ ഡിമാൻഡ് മങ്ങാൻ ഇടയാക്കിയത്. കാങ്കയത്ത് വാരാന്ത്യം കൊപ്ര 11,850 രൂപയിലാണ്. കൊച്ചിയിൽ നിരക്ക് 11,030 രൂപയിൽനിന്ന് 11,285ലേക്കുയർന്നു. വെളിച്ചെണ്ണ വില 16,500ൽനിന്ന് 16,900ലേക്കുയർന്നു.
തമിഴ്നാട്ടിൽ നാളികേര സീസൺ മാർച്ചിലാണ്. അതുവരെയും കൊപ്രയുടെ ലഭ്യതക്കുറവ് തുടരാം. അതേസമയം, വ്യവസായികൾ ആൻഡമാനിൽനിന്ന് കൊപ്ര ഇറക്കുമതിക്കു നീക്കം നടത്തുന്നതായി സൂചനയുണ്ട്. ഗുണമേന്മ അല്പം കുറവാണെങ്കിലും ഇറക്കുമതി ലാഭകരമായതിനാൽ മില്ലുകാർ ഈ വഴിക്കു നീങ്ങാൻ ഇടയുണ്ട്. മില്ലുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസം നേരിടാതിരിക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം വ്യവസായികൾ.
ചുക്ക്
ജാതിക്ക
ഏലം
കുരുമുളക്
വിദേശ കുരുമുളകിന്റെ ഇറക്കുമതി വർധിച്ചത് ആഭ്യന്തര മാർക്കറ്റിന് തിരിച്ചടിയായി. ഒരാഴ്ചയ്ക്കിടെ ക്വിന്റലിന് 1600 രൂപ ഇടിഞ്ഞു. വിയറ്റ്നാം മുളക് ശ്രീലങ്ക വഴി നേപ്പാളിലേക്കെന്ന വ്യാജേന എത്തിച്ചാണ് ഉത്തരേന്ത്യയിൽ ഇറക്കുന്നത്. നികുതിയിനത്തിൽ വൻ ലാഭമാണ് വ്യവസായികൾക്ക് ഇതിലൂടെ ലഭിക്കുന്നത്. വിയറ്റ്നാം കുരുമുളകുവില ടണ്ണിന് 2400 ഡോളറാണ്. ഇന്ത്യൻനിരക്ക് 5600 ഡോളറാണ്. വിലയിലെ വൻ അന്തരം മൂലം ഇരട്ടിയിലേറെ ലാഭമാണ് ഇറക്കുമതിക്കാർ ഉറപ്പുവരുത്തുന്നത്.
അന്താരാഷ്ട്ര കുരുമുളക് വിപണിയിൽ അമേരിക്ക - യൂറോപ്യൻ വാങ്ങലുകാർ തിരിച്ചെത്തിയെങ്കിലും പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. ബ്രസീലിയൻ കയറ്റുമതിക്കാർ ടണ്ണിന് 2000 ഡോളറിനുപോലും ചരക്ക് വാഗ്ദാനം ചെയ്തു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് ശനിയാഴ്ച 36,600 രൂപയിലാണ്.
സ്വർണം
സ്വർണവില വീണ്ടും തിളങ്ങി. 23,640 രൂപയിൽനിന്ന് പവൻ ഒരുവേള 23,920 വരെ കയറി. വാരാന്ത്യം പവൻ 23,840 രൂപയിലാണ്. ഒരു ഗ്രാമിന് വില 2980 രൂപ. 2012 ൽ രേഖപ്പെടുത്തിയ സർവകാല റിക്കാർഡ് വിലയായ 24,160 ലേക്ക് 240 രൂപ മാത്രം അകലെയെത്തിയശേഷമാണ് നിരക്ക് താഴ്ന്നത്.
രാജ്യാന്തര മാർക്കറ്റിൽ തുടർച്ചയായ നാലാം വാരത്തിലും സ്വർണം മികവിലാണ്. ട്രോയ് ഔൺസിന് 1285 ഡോളറിൽനിന്ന് 1297 വരെ കയറിയെങ്കിലും 1300 ലെ പ്രതിരോധം ഇത്തവണയും മറികടക്കാനായില്ല. വാരാന്ത്യം സ്വർണം 1286 ഡോളറിലാണ്. സാങ്കേതികമായി ബുള്ളിഷ് ട്രൻറ്നീങ്ങുന്ന സ്വർണം 1311-1324 ഡോളറിനെയാണ് ഉറ്റുനോക്കുന്നത്.
യുഎസ് ഫെഡ് റിസർവ് ഈ വർഷം വീണ്ടും പലിശനിരക്ക് ഉയർത്തുമെന്ന സൂചനകൾ സ്വർണവില ഉയർത്താം. ഇതിനിടെ ചില കേന്ദ്ര ബാങ്കുകൾ ഈ വർഷം മഞ്ഞലോഹത്തിലെ കരുതൽശേഖരം ഉയർത്താൻ ഇടയുണ്ടെന്നതും വിലക്കയറ്റത്തിനു വേഗം പകരാം. ആദ്യ മൂന്നു മാസങ്ങളിൽ 1325 ഡോളറിനു മുകളിൽ ഇടം കണ്ടെത്തിയാൽ തുടർന്നുള്ള ആറു മാസങ്ങളിൽ 1375 ഡോളറിലേക്കും വർഷാന്ത്യം 1425 ഡോളറിലേക്കും സ്വർണം മുന്നേറാനുള്ള സാധ്യതകളാണ് വിപണിയുടെ സാങ്കേതിക വശങ്ങൾ നല്കുന്നത്.