ദുബായ്: അധികാരത്തിലിരിക്കുന്നവരുടെ മാനസികനിലയിൽനിന്നു രൂപംകൊണ്ട വലിയ തോതിലുള്ള അസഹിഷ്ണുതയും വിദ്വേഷവുമാണ് നാലര വർഷമായി ഇന്ത്യയെ ഭരിക്കുന്നതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
യുഎഇ സന്ദർശനത്തിന്റെ രണ്ടാം നാൾ ഐഎംടി ദുബായ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ സമൂഹത്തോടു സംവദിക്കുകയായിരുന്നു രാഹുൽഗാന്ധി. വൈവിധ്യങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒരു ആശയം ജനങ്ങളുടെ മേൽ അടിച്ചേല്‍പ്പിക്കാനാവില്ല. മറ്റുള്ളവരെ കേൾക്കുക എന്നതും ഇന്ത്യയുടെ ആശയമാണെന്നു രാഹുൽ കൂട്ടിച്ചേർത്തു.
സഹിഷ്ണുത ഇന്ത്യയുടെ സംസ്കാരത്തിൽ അലിഞ്ഞുചേർന്നതാണ്. എന്നാൽ, നാലര വർഷമായി നാട്ടിൽ നടക്കുന്നത് വേദനാജനകമായ സംഭവങ്ങളാണ്. ഭരിക്കുന്നവർക്കു സഹിഷ്ണുതയുണ്ടെങ്കിൽ അവരുടെ ഭരണരീതിയും അത്തരത്തിലാവും. ആ സന്ദേശം അവർ പരത്തും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബാങ്കിംഗ് മേഖല ഉടച്ചുവാർക്കും.
ചെറുകിട, ഇടത്തരം സംരംഭകർക്ക് സാന്പത്തികസഹായം ലഭ്യമാക്കും. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന, മാധ്യമപ്രവർത്തകർ വെടിയേറ്റു മരിക്കുന്ന ഇന്ത്യ നമുക്കു വേണ്ട. നിലവിലുള്ള രീതിക്കു മാറ്റം വരണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ വെല്ലുവിളി അതാണ്: രാഹുൽ പറഞ്ഞു. യുഎഇ സാസ്കാരികമന്ത്രി ഷേക്ക് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി രാഹുൽ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയെ ഭരിക്കുന്നതു വിദ്വേഷവും അസഹിഷ്ണുതയും: രാഹുൽ
12:41 AM Jan 13, 2019 | Deepika.com